
കേന്ദ്രസർക്കാരിന്‍റെ കീഴിലെ കേന്ദ്രീയവിദ്യാലയത്തിലെ ചോദ്യപ്പേപ്പറിൽ അത്യന്തം ഹീനമായ രീതിയിൽ ജാതി പരാമർശങ്ങളടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെട്ടത് വിവാദമാകുന്നു. തമിഴ് നാട്ടിലെ കേന്ദ്രീയവിദ്യാലയത്തിലെ ആറാം ക്ളാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് വിവാദ ചോദ്യങ്ങൾ വന്നിരിക്കുന്നത്. ഡി. എം. കെ അധ്യക്ഷൻ എം. കെ സ്റ്റാലിൻ ചോദ്യപ്പേപ്പറിനെ ശക്തമായ ഭാഷയിൽ അപലപിച്ചു.
‘കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസിലെ ചോദ്യപ്പേപ്പര്‍ കണ്ടു ഞെട്ടിപ്പോയി. ജാതി വിവേചനവും സാമുദായിക വിഭജനവും പ്രചരിപ്പിക്കുന്ന ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കണം’- സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

കുരുന്ന് വിദ്യാർത്ഥികളോട് ജാതിസംബന്ധമായ അസംബന്ധങ്ങളടങ്ങുന്ന നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്. അംബേദ്ക്കര്‍ ഏതു സോഷ്യല്‍ ക്ലാസിലാണ് ഉള്‍പ്പെട്ടത്, ദളിത് എന്നാല്‍ എന്താണ്, ദളിതിനെ സര്‍ക്കാര്‍ എങ്ങനെയാണ് പരാമര്‍ശിക്കുന്നത്, മുസ് ലീംങ്ങളെ കുറിച്ചുള്ള പൊതുധാരണ എന്താണ് തുടങ്ങിയ ചോദ്യങ്ങളായിരുന്നു ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നത്. ഇതെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്ന കുട്ടികൾ ചോദ്യം കണ്ടു അക്ഷരാർത്ഥത്തിൽ ഞെട്ടി.
ഒരു ചോദ്യം ദളിത് എന്നാല്‍ എന്താണ് എന്നായിരുന്നു. ഇതിനു ഉത്തരങ്ങൾക്ക് ഓപ്ഷനുകളായി . തൊട്ടുകൂട്ടത്തവര്‍, വിദേശികള്‍, മിഡില്‍ ക്ലാസ്, അപ്പര്‍ ക്ലാസ് എന്നിങ്ങനെയാണ് നല്‍കിയത്. മറ്റൊരു വിവാദചോദ്യം മുസ്ലിങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു. മുസ്‌ലീംങ്ങളെ കുറിച്ചുള്ള പൊതുധാരണ എന്തെല്ലാമെന്നുള്ള എന്ന ചോദ്യത്തിനു മുസ്‌ലീംങ്ങള്‍ അവരുടെ പെണ്‍കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കില്ല, അവര്‍ സസ്യാഹാരികളാണ്, റംസാന്‍ നാളില്‍ അവര്‍ ഉറങ്ങില്ല എന്നിങ്ങനെയാണ് ഓപ്ഷന്‍ നല്‍കിയത്. പിന്നെയും നിരവധി ചോദ്യങ്ങൾ സോഷ്യൽ സയൻസ് ചോദ്യ പേപ്പറിൽ ഉണ്ടായിരുന്നു.
സംഭവം രാജ്യവ്യാപകമായി വിമർശിക്കപ്പെടുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് ആവശ്യമുയർന്നുതുടങ്ങി. പക്ഷെ നടപടിയെടുക്കേണ്ട കേന്ദ്രമാനവശേഷിവകുപ്പ് ഇപ്പോഴും മൌനത്തിലാണ്..
