
തൊടുപുഴയിൽ അമ്മയുടെ കാമുകന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് ഏഴു വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് കേരള സൈബര്‍ വാരിയേഴ്‌സ് സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നോളം വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തു.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, സംസ്ഥാന നിയമവകുപ്പ് എന്നിവയുടെ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ജസ്റ്റിസ് ഫോർ പപ്പി എന്ന ടാഗ് ലൈനോട് കൂടിയാണ് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തത്.സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇതിനു പിന്നിൽ വൻ രാഷ്ട്രീയ ഇടപെടലുണ്ടെന്നുമാണ് സൈബര്‍ വാരിയേഴ്സിന്‍റെ ആരോപണം.
പപ്പിയ്ക്ക് നീതി നൽകാത്ത സർക്കാർ സ്ഥാപനങ്ങൾ നിലനിൽക്കുന്നതിന്‍റെ ആവശ്യകതയും ഹാക്കർമാർ ചോദ്യം ചെയ്യുന്നു. കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയുടെ പങ്ക് വ്യക്തമാണെന്നും അമ്മയ്ക്കെതിരെ നിയമനടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഇവർ സൈറ്റിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. സൈറ്റുകൾ പുനഃസ്ഥാപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ജസ്റ്റിസ് ഫോർ തൊടുപുഴ ചൈൽഡ് എന്ന പേരിൽ കുട്ടിക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്കുവേണ്ടി ഒരു ഫേസ്‌ബുക്ക് പേജും ഇവർ തുറന്നിട്ടുണ്ട്. കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യുക, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുക, തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വെയ്ക്കുന്നത്.
