
കേന്ദ്രസര്‍ക്കാര്‍ പുതുതായി പൂർണ്ണമായും പൊതുമേഖലയിൽ നിലനിൽക്കുന്ന റെയിൽവേയെ ആണ് സ്വകാര്യവത്കരിക്കുന്നത്. ഇതിന്‍റെ തുടക്കമെന്നോണം വിനോദസഞ്ചാര മേഖലകളിലും യാത്രക്കാര്‍ കുറവുള്ള റൂട്ടുകളിലും സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നൽകും. അടുത്ത നൂറുദിവസത്തിനുള്ളില്‍ ഇതിനായുള്ള ലേലനടപടികള്‍ ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യഘട്ടത്തില്‍ റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള ഐ.ആര്‍.സി.ടി.സി.ക്ക് രണ്ട് ട്രെയിനുകളുടെ നടത്തിപ്പ് നല്‍കി പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാനാണ് റെയില്‍വേയുടെ നീക്കം. നടത്തിപ്പ് ചുമതല ലഭിക്കുന്നതോടെ ഈ ട്രെയിനുകളുടെ ടിക്കറ്റ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഐ.ആര്‍.സി.ടി.സി. നേരിട്ട് നടത്തും.

ഐ.ആര്‍.സി.ടി.സി. നേരിട്ട് സര്‍വ്വീസ് ഏറ്റെടുക്കുന്ന ഈ ട്രെയിനുകള്‍ക്ക് റെയില്‍വേ നിശ്ചിത തുക ഈടാക്കുകയും ചെയ്യും. ട്രെയിനുകളുടെ കോച്ചുകളും ഐ.ആര്‍.സി.ടി.സി.ക്ക് ലീസിന് നല്‍കും. ആദ്യഘട്ടത്തില്‍ റെയില്‍വേ തിരഞ്ഞെടുക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകളുടെ നടത്തിപ്പ് ചുമതലയാകും ഐ.ആര്‍.സി.ടി.സി.ക്ക് നല്‍കുക. ലേലനടപടികളില്‍നിന്ന് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഏറ്റെടുക്കാന്‍ താത്പര്യമുള്ള സ്വകാര്യ ഓപ്പറേറ്റര്‍മാരെ റെയില്‍വേ പിന്നീട് തിരഞ്ഞെടുക്കും.
പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ ഓപ്പറേറ്റര്‍മാരെ ഏല്‍പ്പിക്കുന്നതിന് മുമ്പ് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ അഭിപ്രായംകൂടി അറിഞ്ഞതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂവെന്നാണ് അറിയുന്നത്.
