‘ചില സെക്‌സ് സീനുകള്‍ ചെയ്യാനുണ്ട് ഞാന്‍ പഠിപ്പിച്ചു തരാം’ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ പീഡന ശ്രമങ്ങളെ കുറിച്ച് ആരോപണവുമായി വിയറ്റ്‌നാമീസ് നടി വു തു ഫ്വോങ്

  • Post category:news
  • Reading time:2 mins read
You are currently viewing ‘ചില സെക്‌സ് സീനുകള്‍ ചെയ്യാനുണ്ട് ഞാന്‍ പഠിപ്പിച്ചു തരാം’ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ പീഡന ശ്രമങ്ങളെ കുറിച്ച് ആരോപണവുമായി വിയറ്റ്‌നാമീസ് നടി വു തു ഫ്വോങ്

 

 

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് സിനിമാ ലോകം ഒന്നടങ്കം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് പ്രമുഖ സിനിമാ നിര്‍മ്മാതാവും സ്റ്റുഡിയോ ഉടമയുമായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ പീഡന ശ്രമങ്ങളെ കുറിച്ചാണ്. നിരവധി ഹോളിവുഡിലെ നടിമാരെ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇയാള്‍ക്കെതിരെ സിനിമാ ലോകത്തെ പ്രമുഖ നടിമാര്‍ പോലും ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുതിയ ആരോപണവുമായി ഹാര്‍വിക്കെതിരെ വിയറ്റ്‌നാമീസ് നടിയും രംഗത്തെത്തിയിരിക്കുന്നു. വെയ്ന്‍സ്റ്റീന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടിരുന്ന വു തു ഫ്വോങ് എന്ന നടിയാണ് ഹാര്‍വിക്കെതിരെ തുറന്നു പറച്ചില്‍ നടത്തിയത്. 2008ല്‍ ഹാര്‍വിയുടെ മിറാമാക്സ് നിര്‍മ്മിച്ച ഷാങ്കായി എന്ന ചിത്രത്തില്‍ സുപ്രധാനമായൊരു റോളായിരുന്നു വു തു ഫ്വോങിന് ഉണ്ടായിരുന്നത്. എന്നാല്‍ അവസാന കട്ട് കഴിഞ്ഞ് ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ഫ്വോങ്ങിന്റെ വേഷം അതിഥിവേഷത്തില്‍ ഒതുങ്ങി. കാരണം ഹാര്‍വിയുടെ അഭിനയ പഠന ക്ലാസില്‍ വു തു ഫ്വോങ് സഹകരിച്ചില്ല എന്നതായിരുന്നു. അഭിനേതാക്കള്‍ക്ക് അഭിനയപാഠം പകര്‍ന്നുകൊടുക്കുന്നത് സാധാരണ നിലയില്‍ സംവിധായകരാണ്. വു തു ഫ്വോങിനെയാകട്ടെ ഒരു സീനിലെ അഭിനയം പഠിപ്പിക്കാന്‍ എത്തിയത് ഹാര്‍വി തന്നെയായിരുന്നു. വെറുമൊരു സീനല്ല, നല്ല ഒന്നാന്തരം സെക്സ് സീന്‍. വഴങ്ങാതായതോടെ നായിക വെറും അതിഥിതാരമായി. മറക്കാനാവാത്ത ആ ദുരനുഭവത്തിനുശേഷം അവര്‍ ക്രമേണ സിനിമയോട് വിടപറയുകയും ചെയ്തു. അടുത്ത ചിത്രത്തെ കുറിച്ച് സംസാരിക്കാനാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ എന്നെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയതെന്ന് വു തു ഫ്വോങ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഞാന്‍ മുറിയില്‍ എത്തുമ്പോള്‍ ഹാര്‍വി ഒരു ടവല്‍ മാത്രമുടുത്ത് നില്‍ക്കുകയായിരുന്നു.

സിനിമയെ കുറിച്ചാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും പെട്ടന്നു തന്നെ സംസാരത്തിന്റെ ശൈലിയും ഉദ്ദേശ്യവും മാറി. തനിക്ക് വേണ്ടി മനസ്സില്‍ കാണുന്ന റോളില്‍ ചില സെക്സ് സീനുകളെല്ലാമുണ്ടെന്ന് അയാള്‍ പറഞ്ഞു. അത് ചെയ്യാന്‍ ഒരുക്കമാണോ എന്ന് ചോദിച്ചു. തയ്യാറാണെങ്കില്‍ ആ സീനുകള്‍ എങ്ങനെ അഭിനയിക്കണമെന്ന് താന്‍ പഠിപ്പിച്ചുതരാമെന്നായി ഹാര്‍വി. ഇതിന് മുന്‍പ് ഒരുപാട് പേരെ ഇങ്ങനെ പഠിപ്പിച്ചിട്ടുണ്ട്. ഭദ്രമായ ഒരു ഭാവിക്കുവേണ്ടിയുള്ള ഉറച്ച അടിത്തറയായി ഇതിനെ കണ്ടാല്‍ മതി എന്നാണ് അയാള്‍ പറഞ്ഞതെന്ന് ഫ്വോങ് പറഞ്ഞു. എന്നാല്‍, ആ ഓഫര്‍ താന്‍ സ്വീകരിച്ചില്ലെന്ന് വു തു ഫ്വോങ് പറയുന്നു. അയാള്‍ എന്നെ ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്യും എന്നായിരുന്നു എന്റെ ഭയം. എന്നെ രക്ഷിക്കാന്‍ ആരാണ് ഉണ്ടാവുക എന്നായിരുന്നു ചിന്ത. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ആ നേരം ഞാന്‍. സ്വയം വില്‍പ്പനച്ചരക്കാക്കി താരമാകേണ്ട എന്നതായിരുന്നു എന്റെ നിലപാട്. സിനിമയുടെ ലോകത്ത് നിന്ന് മാറിനില്‍ക്കാന്‍ ഈ സംഭവം കാരണമായി. സ്ത്രീകളെ ഇങ്ങനെ വിലകുറച്ച് കാണുന്നതിനും അപമാനിക്കുന്നതിനും വെയ്ന്‍സ്റ്റീന്‍ ശിക്ഷിക്കപ്പെടണം. ഇതുപോലെ കൂടുതല്‍ സ്ത്രീകള്‍ അവരുടെ കഥകളുമായി മുന്നോട്ടുവരണം എന്നാണ് എനിക്ക് പറയാനുള്ളത് ഫ്വോങ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഹാര്‍വി വെയ്ന്‍സ്റ്റന്റെ പീഡന കഥകള്‍ ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെ ഒട്ടേറെ നടിമാര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സൂപ്പര്‍ താരം ആഞ്ജലീന ജോളി, ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായിക ഗേള്‍ സേയ്ഡോക്സ്, ഹീതര്‍ ഗ്രഹാം, ലൂസിയ ഇവാന്‍സ്, സൂപ്പര്‍ മോഡല്‍ കാര തുടങ്ങി മുപ്പതോളം സൂപ്പര്‍ നായികമാരെ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ പീഡിപ്പിച്ചതായാണ് പരാതി.

0Shares