റിയോ ഡി ജനിറോ: ബ്രസീലിലെ ഗ്രീക്ക് അംബാസഡർ കിരിയാക്കോസ് അമിരിദീസിനെ കൊലപ്പെടുത്തിയത് ഭാര്യയും, കാമുകനും ചേര്‍ന്നാണെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഗ്രീക്ക് അംബാസഡര്‍ കിരിയാക്കോസ് അമിരിദീസിനെ (59) ചൊവാഴ്ചയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അമിരിദീസിന്റെ ഭാര്യയും ബ്രസീലുകാരിയുമായ ഫ്രാങ്കോയിസ് ഡിസൂസ ഒലിവെയ്‌രയും(40) പോലീസ് ഉദ്യോഗസ്ഥനായ സെർജിയോ ഗോമസ് മൊറേരിയയും(29)ചേര്‍ന്ന് നടത്തിയ ഗൂഢാലോചന അനുസരിച്ചാണ് ഗ്രീക്ക് സ്ഥാനപതിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അവധിക്കാലം ചെലവഴിക്കാനായാണ് അമിരിദീസ് ഭാര്യയുമൊത്ത് റിയോയിലെത്തിയത്. ജനുവരി ഒന്‍പതിന് തലസ്ഥാന നഗരമായ ബ്രസീലിയയിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനിടെയാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് വ്യക്തമാക്കി ബുധനാഴ്ച ഒലിവെയ്‌ര പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, തിങ്കളാഴ്ചയോടെതന്നെ കിരിയാക്കോസ് അമിരിദീസ് കൊല്ലപ്പെട്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

ഒലിവെയ്‌രയ്ക്കും മൊറേരിയയ്ക്കും പുറമെ, ഇയാളുടെ സഹോദരനായ എഡ്വാര്‍ഡോ ടെഡേഷിയേയും കുറ്റകൃത്യത്തില്‍ പങ്കുചേര്‍ന്നതിന് പോലീസ് അറസ്റ്റ് ചെയ്തു. 2001-2004 കാലത്ത് അമിജീസ് റിയോയില്‍ കോണ്‍സല്‍ ജനറലായ സമയത്താണ് ഒലിവെയ്‌രയെ വിവാഹം കഴിച്ചത്.