
ഗതാഗത നിയമം ലംഘിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി.ഹെല്‍മറ്റും വാഹനത്തിന്റെ രേഖകളുമില്ലാതെ സ്കൂട്ടറുമായി പുറത്തിറങ്ങിയ ഗുഡ്ഗാവിലെ ദിനേഷ് മദനെന്ന യുവാവിന് 23,000 രൂപയാണ് എല്ലാം ചേര്‍ത്ത് പിഴയായി പോലീസ് ചുമത്തിയത്. വാഹനപരിശോധനയ്ക്കു പോലീസ് തടയുമ്പോള്‍ ദിനേഷിന്റെ പക്കല്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റും ലൈസന്‍സും ഉണ്ടായിരുന്നില്ല.
ഇതെല്ലാം ചേര്‍ത്താണ് പിഴ. ലൈസന്‍സില്ലാത്തതിന് 5,000 രൂപ, വാഹനം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 5,000 രൂപ. ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2,000 രൂപ, പുകപരിശോധന സര്‍ട്ടിഫിക്കറ്റ് എടുക്കാത്തതിരുന്നതിന് 10,000. ഹെല്‍മെറ്റ് വയ്ക്കാതെ വണ്ടി ഓടിച്ചതിന് 10,000. പിഴ രേഖപ്പെടുത്തിയ രസീത് കണ്ട് ഞെട്ടിപ്പോയെന്നു യുവാവ് പ്രതികരിച്ചു.

തന്റെ സ്കൂട്ടര്‍ വിറ്റാല്‍ 15,000 രൂപയാണ് ലഭിക്കുക. വാഹനങ്ങളുടെ രേഖകള്‍ കയ്യില്‍ സൂക്ഷിച്ചിട്ടില്ലെന്നും വീട്ടിലുണ്ടെന്നും പോലീസിനെ അറിയിച്ചെങ്കിലും അവര്‍ അംഗീകരിക്കാന്‍ തയാറായില്ല. വാട്സ്ആപ്പ് വഴി രേഖകളുടെ പകര്‍പ്പ് വീട്ടില്‍നിന്നും അയച്ചു നല്‍കിയെങ്കിലും അത് കാണിക്കുന്നതിന് മുൻപ് പോലീസ് പിഴയടിച്ചെന്നും ദിനേഷ് പറയുന്നു.
ഇന്ന് മുതല്‍, താന്‍ എപ്പോഴും വാഹനത്തിന്റെ രേഖകള്‍ കൈയില്‍ കരുതുമെന്നു പറഞ്ഞ ദിനേഷ് പിഴ ഇളവ് ചെയ്യുമെന്നാണ് താന്‍ കരുതുന്നത് എന്നും പ്രതികരിച്ചു.അതേസമയം ഭീമമായ തുക അടക്കാന്‍ കഴിയാതെ വന്നതോടെ സ്കൂട്ടര്‍ പോലീസുകാര്‍ പിടിച്ചെടുത്തു.
