
സംസ്ഥാന സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെ മുഹമ്മദ് ബഷീർ മരിച്ച സംഭവത്തിൽ യുവതി മൊഴി നൽകി.കാറോടിച്ചിരുന്നത് ശ്രീറാം തന്നെയെന്ന് ആണ് യുവതിയുടെ മൊഴി. എന്നാൽ അപകടസമയത്ത് വാഹനം ഓടിച്ചത് സുഹൃത്ത് വഫയാണന്നായിരുന്നു ശ്രീറാം പോലീസിനോട് പറഞ്ഞത്.
ശ്രീറാമിന് ഒപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ് അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീറാം തന്നെയെന്നാണ് വാഹനം ഓടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിച്ചു വരികയായിരുന്നു. വെള്ളയമ്പലത്ത് നിന്ന് ഒരേ ദിശയില്‍ വരികയായിരുന്നു ഇരുവാഹനങ്ങളും.

ബൈക്ക് സൈഡില്‍ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുകയായിരുന്ന കെ. എം ബഷീറിന്‍റെ വാഹനം ഇടിച്ചു തെറിപ്പിച്ച് വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു. അതേസമയം സംഭവത്തില്‍ വാഹനം ഓടിച്ചയാളെക്കുറിച്ച് ധാരണ ലഭിച്ചുവെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ എന്ന് അറിയാന്‍ രക്ത സാമ്പിളുകള്‍ ശേഖരിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാകും രക്ത സാമ്പിളുകള്‍ ശേഖരിക്കുക. കേസുമായി ബന്ധപ്പെട്ട് ഫെറന്‍സിക് പരിശോധന നടത്തുമെന്നും കമ്മീഷണര്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാളുടെ രക്ത സാമ്പിൾ എടുത്തിട്ടുണ്ടെന്നും ,കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ രക്ത സാമ്പിൾ നല്‍കാന്‍ തയ്യാറല്ലെങ്കില്‍ നിര്‍ബന്ധിച്ച് എടുക്കാന്‍ കഴിയില്ലെന്നും ഗുരുഡില്‍ വ്യക്തമാക്കി.
