കുട്ടികളുടെ അവകാശങ്ങള്‍ സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല: ബാലാവകാശ സംരക്ഷണ കമ്മീഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing കുട്ടികളുടെ അവകാശങ്ങള്‍ സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല: ബാലാവകാശ സംരക്ഷണ കമ്മീഷന്‍

കാസർകോട്: നാളത്തെ പൗരന്മാരായി വളരേണ്ട കുട്ടികളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും അതേസമയം കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് നമ്മുടെ സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. ജീവിതവീതിയില്‍ വഴി കാണിച്ചു കൊടുക്കുന്ന രക്ഷിതാക്കളുള്‍പ്പെടെയുള്ളവര്‍ മനസ്സിലാക്കാത്ത ഒട്ടേറെ അവകാശങ്ങള്‍ സമൂഹത്തിൻ്റെ ജാഗ്രത കുറവ് കാരണം കുട്ടികള്‍ക്ക് ലഭിക്കാതെ പോവുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ശക്തമായ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവകാശാധിഷ്ഠിത ബാലസൗഹൃദ കേരളമെന്ന പ്രമേയവുമായി ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ വനിതാ-ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മാനവസമൂഹത്തിലെ അംഗമെന്ന നിലയില്‍ സുരക്ഷിതമായും അന്തസോടു കൂടിയും ജീവിക്കുന്നതിനുള്ള അവകാശവും അധികാരവും ഓരോ കുട്ടിയ്ക്കുമുണ്ട്. അവകാശങ്ങള്‍ കൃത്യമായി കുട്ടികള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി നിരവധി അന്താരാഷ്ട്ര ഉടമ്പടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ബാലാവകാശ സംരക്ഷണത്തിനായി കേരളത്തില്‍ ഫലപ്രദമായ ഇടപെടലുകളാണ് നടന്നു വരുന്നത്. ബാലപീഡനകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുന്നത് കുട്ടികളോടുള്ള മറ്റൊരു അതിക്രമമായാണ് കാണാനാവുക. ഈ കാഴ്ചപ്പാടോടെ കുട്ടികള്‍ക്കിടയിലും സമൂഹത്തിലും കാര്യക്ഷമമായ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ് കമ്മീഷനെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ മാലൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥി ആള്‍മറയില്ലാത്ത കിണറില്‍ വീണുമരിച്ച ദാരുണ സംഭവത്തില്‍ ഏതെങ്കിലും ഒരാളെ സാങ്കേതികത്വത്തിൻ്റെ പേരില്‍ ക്രൂശിക്കുന്നതിനേക്കാളുപരി സമൂഹത്തിലെ എല്ലാവരും ഉത്തരാവാദികളാണെന്നും സംഭവത്തില്‍ കമ്മീഷന്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചില ഗോത്ര വിഭാഗങ്ങളിലെ ആചാര പ്രകാരം ബാലവിവാഹം ഇന്നും തുടര്‍ന്നു വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അവരുടെ രക്ഷിതാക്കളെ ജയിലിലടച്ച് കുട്ടികളെ സംരക്ഷണകേന്ദ്രങ്ങളിലേക്ക് അയക്കേണ്ടി വരുന്നത് കുട്ടികള്‍ക്ക് കൂടുതല്‍ അനാഥത്വം നല്‍കുമെന്നും വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. അലോസര സ്പര്‍ശനത്തെ കുറിച്ച ബോധവല്‍ക്കരണങ്ങള്‍ കാരണം ചില കുട്ടികള്‍ക്കുണ്ടായ ആശയക്കുഴപ്പങ്ങള്‍ ചില അധ്യാപകരെ ജയിലിലേക്കെത്തിക്കുവാന്‍ കാരണമായെന്നും അതിനാല്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

0Shares