കാസർകോട്: ജില്ലയുടെ കർണാടക അതിർത്തി പ്രദേശമായ ബെള്ളൂരിൽ മഹാവിഷ്ണു ക്ഷേത്രത്തില്‍ പന്തി വിവേചനം നടത്തുന്ന സംഭവം വിവാദത്തിൽ. ക്ഷേത്ര ഉത്സവ പരിപാടിക്കിടെ ഭക്ഷണം വിളമ്പുന്നത് രണ്ട് പന്തലുകളിലായാണ്. ചുറ്റമ്പലത്തിന് തൊട്ടു പിറകിലുള്ള പന്തലും കുറച്ചു അകലെ മറ്റൊരു പന്തലിലും ഇവിടെ സദ്യ വിളമ്പും. രണ്ട് ഇടങ്ങളിലെ വിഭവത്തിലും വ്യത്യാസമുണ്ടാകും. ആദ്യത്തെ പന്തലില്‍ ഭക്ഷണം ബ്രാഹ്മണര്‍ക്ക് മാത്രമാണ്. മറ്റൊന്നിൽ മറ്റു ജാതിക്കാര്‍ക്കും. ഈ വിവേചനം ഇപ്പോഴും കാസർക്കോട് തുടരുന്നതായി ഇതിൽനിന്നും മനസ്സിലായി.
ഈ ക്ഷേത്രത്തിൽ കല്യാണമടക്കം സ്വകാര്യചടങ്ങുകളുടേയും സ്ഥിതി ഇതുതന്നെ എന്നാണ് പറയുന്നത്. ഇതുസംബന്ധിച്ച വാർത്ത ഏഷ്യാനെറ്റ് ന്യൂസ് ദൃശ്യങ്ങൾ സഹീതം പുറത്തുവിട്ടതോടെ സംഭവം വിവാദമായി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കം രംഗത്ത് വന്നു. പല രൂപത്തില്‍ കേരളത്തിലെമ്പാടും ജാതിവിവേചനം തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട്ടെ സംഭവം സംസ്ഥാനസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തും. ഇത്തരം വിവേചനം നടക്കുമ്പോൾ ഇവിടെയാണ് നവോത്ഥാനമുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനം പന്തിഭോജനത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് ഈ ജാതി വിവേചനം തുടരുന്നത് എന്നതും ശ്രദ്ധേയം.
കാസർകോട്ടെ ഒരു ക്ഷേത്രത്തിൽ ജാതി തിരിച്ച് അന്നദാനം നടത്തുന്ന സംഭവം വിവാദത്തിൽ; പന്തി വിവേചനം ഇപ്പോഴും നിലനിക്കുന്നതായി വെള്ളാപ്പള്ളിയും; ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്തക്ക് പിന്നാലെ കേരളത്തിൽ ചർച്ചയാകുന്നത്