
കാസർകോട്: തൻ്റെ കാറിന് നേരെ കല്ലേറ് നടത്തിയവരെ ഉടൻ പിടികൂടണമെന്ന് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ അംഗം മുള്ളൂർക്കര മുഹമ്മദലി സഖാഫി ആവശ്യപ്പെട്ടു. കാസർകോട് പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മുള്ളൂർക്കര ഇക്കാര്യം ആവശ്യപ്പെട്ടത്.

ദക്ഷിണ കർണാടകയിലെ കന്യാനയിൽ മത പ്രഭാഷണം കഴിഞ്ഞ് മടങ്ങും വഴി മിത്തനടുക്ക കന്യാന നെല്ലിക്കട്ട എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണം നടന്നതെന്ന് മുള്ളൂർക്കര പറഞ്ഞു. വെള്ളിയാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. റോഡ് ബ്ലോക്ക് ചെയ്ത ശേഷം ഇരുട്ടിൻ്റെ മറവിൽ കാറിന് നേരെ കല്ലെറിയുകയായിരുന്നു. കെ.എൽ 48 ഇ 9009 നമ്പർ ഇന്നോവ ക്രിസ്റ്റ കാറിൻ്റെ മിറർ ഗ്ലാസ് തകരുകയും വാതിലിന് കാര്യമായ കേടുപാട് സംഭവിക്കുകയും ചെയ്തു. ഒരു വർഷം മുമ്പ് ബായാർ ഭാഗത്ത് നിന്ന് ഒരാൾ തന്നെ ഫോൺ വിളിച്ച് വധ ഭീഷണി മുഴക്കിയിരുന്നു. അന്നു മുതൽ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. തൻ്റെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണമെന്നും മുള്ളൂർക്കര ആവശ്യപ്പെട്ടു.