ബംഗലൂരു: 69 ദിവസം കൊണ്ട് ഓണ്‍ലൈനിലൂടെ രാജ്യത്തെമ്പാടും സൗജന്യമായി വിതരണം ചെയ്യപ്പെട്ട ഗര്‍ഭനിരോധന ഉറകളുടെ എണ്ണം ഫൗണ്ടേഷന്‍ അധികൃതരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. 9.56 ലക്ഷം ഗര്‍ഭനിരോധന ഉറകളാണ് ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് വിതരണം ചെയ്തത്. സുരക്ഷിത ലൈംഗിക ബന്ധം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എയ്ഡ്സ് നിയന്ത്രണത്തിനായി ഏറെ പ്രചരണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അപ്പോഴൊന്നുമില്ലാത്ത സ്വീകാര്യതയാണ്
ഗര്‍ഭനിരോധന ഉറകള്‍ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കടകളില്‍ പോയി ഇവ വാങ്ങുന്നതിന് പലര്‍ക്കും ലജ്ജയോ മടിയോ ആണ്. എന്നാല്‍, ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയില്‍ ഇത്തരം പ്രശ്നങ്ങളില്ല എന്നതാണ് വ്യാപകമായ ആവശ്യക്കാരുണ്ടാകാന്‍ കാരണമെന്നും അവര്‍ പറയുന്നു. സ്വയം വെളിപ്പെടുത്താതെ ഇവ വാങ്ങാം എന്നതാണ് ഇതിനു കാരണമെന്നാണ് എയ്ഡ്സ് ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍നിന്നുള്ള കണക്കുകള്‍ നല്‍കുന്ന സൂചന. എയ്ഡ്സ് ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്‍ ഗര്‍ഭ നിരോധന ഉറകള്‍ക്കായി ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചത് ഏപ്രില്‍ 28 ന് ആണ്. രണ്ടു മാസത്തോളം സമയം കൊണ്ട് 9.56 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യപ്പെട്ടതില്‍ 5.14 ലക്ഷം വിവിധ സന്നദ്ധ സംഘടകളാണ് വാങ്ങിയത്. 4.41 ലക്ഷമാകട്ടെ വ്യക്തികള്‍ നേരിട്ടാണ് വാങ്ങിയത്. ഡല്‍ഹി, കര്‍ണാടക എന്നിവയാണ് ഏറ്റവും കൂടുതല്‍ വ്യക്തികള്‍ ഗര്‍ഭനിരോധന ഉറകള്‍ വാങ്ങിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്
ഇതിനു മാത്രമായി പ്രത്യേക ബ്രാന്‍ഡിലുള്ള ഉല്‍പന്നങ്ങളാണ് എച്ച്.എല്‍.എല്‍ നിര്‍മിക്കുന്നത്. ഡിസംബര്‍ വരെയുള്ള വിതരണത്തിനായി 10 ലക്ഷം ഉറകളാണ് വിതരണത്തിനായി തയ്യാറാക്കിയിരുന്നത്. എന്നാല്‍ ജൂണ്‍ മാസത്തില്‍ത്തന്നെ ഇവ തീര്‍ന്നതായി ഫൗണ്ടേഷന്‍ മേധാവി ഡോ. വി സാം പ്രസാദ് പറയുന്നു. തുടര്‍ന്ന് 20 ലക്ഷത്തിനു കൂടി ഓര്‍ഡര്‍ കൊടുത്തു. ജനുവരിയില്‍ 50 ലക്ഷംകൂടി എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങളില്‍ 30 ശതമാനമാണ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗമെങ്കില്‍, ഇന്ത്യയില്‍ അത് അഞ്ചു ശതമാനം മാത്രമാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒളിപ്പിച്ചുവയ്ക്കാനുള്ള ഇന്ത്യക്കാരുടെ പ്രവണതയാണ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍നിന്ന് പിന്നോട്ടുവലിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.