പട്ന(ബിഹാർ): ഓടുപൊളിച്ച് വീട്ടില്‍ കയറിയ കള്ളനെ കയ്യോടെ പിടികൂടി ഗൃഹനാഥൻ നാട്ടുകാരെ വിളിച്ചുവരുത്തി. എന്നാൽ ഗൃഹനാഥന് തടിച്ചുകൂടിയ നാട്ടുകാർക്ക് മുന്നിൽ തലകുനിക്കേണ്ട അവസ്ഥയാണുണ്ടായത്. ബിഹാറിലെ റോത്താസ് ജില്ലയിലാണ് മകളുടെ പ്രണയം കാരണം ഒരു അച്ചന് തലകുനിക്കേണ്ടി വന്നത്. മകളുടെ പ്രണയം തിരിച്ചറിഞ്ഞ അച്ഛൻ പിന്നീട് മകളെ വിവാഹം കഴിച്ച് കൊടുത്ത് കള്ളനെ മടക്കി അയക്കുകയാണുണ്ടായത്.
സൈന്യത്തില്‍ ക്ലാര്‍ക്കായ വിശാല്‍ സിംഗ് (25) എന്ന തേജു ആണ് കള്ളനായി മകളെ കാണാൻ വീട്ടിൽ എത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. ഒരു ബന്ധുവിൻ്റെ വിവാഹത്തിനെത്തിയപ്പോഴാണ് ഇവര്‍ തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് പലപ്പോഴും ആരുമറിയാതെ തേജു പ്രണയിനിയെ കാണാന്‍ രാത്രി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ബുധനാഴ്ച എല്ലാം തകിടം മറിഞ്ഞു. വീട്ടുകാര്‍ എല്ലാം ഉറങ്ങിയെന്ന് കരുതി വീടിൻ്റെ മച്ച് പൊളിച്ച് വീടിനുള്ളില്‍ കടക്കുകയായിരുന്നു. താഴെയുള്ള മുറിയില്‍ ഒറ്റയ്ക്കുള്ള കാമുകിയുടെ അടുത്തേക്ക് പോകുന്നതിനിടെ തേജുവിനെ യുവതിയുടെ അച്ഛൻ കണ്ടു. അതോടെ കള്ളനാണെന്ന് കരുതി അദ്ദേഹം നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ തേജുവിനെ കാര്യമായി കൈകാര്യംചെയ്യുകയായിരുന്നു. ഇതോടെയാണ് താൻ കള്ളനല്ലെന്നും ലക്ഷ്മിണയെ കാണാനാണ് എത്തിയതെന്നും തേജു പറയുന്നത്. ഇതോടെ അയാളെ മുറിയില്‍ പൂട്ടിയിട്ട നാട്ടുകാര്‍ തേജുവിൻ്റെ വീട്ടുകാരെ വിവരം അറിയിച്ച് വിവാഹത്തിനുള്ള ഒരുക്കം നടത്തുകയായിരുന്നു. ഇരുവീട്ടുകാരും യാദവ സമുദായത്തില്‍ സമുദായക്കാരായതിനാൽ മറ്റു പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. നിരവധി ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് ആളുകൾ വിവാഹത്തിൽ പങ്കെടുത്തു.