ഒരു സംഘടനയെ നിരോധിക്കണമോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ല; കാമ്പസില്‍ നടന്ന അക്രമങ്ങള്‍ക്ക് യു.എ.പി.എ ചുമത്തുന്നത് ശരിയല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

  • Post category:news
  • Reading time:1 min read
You are currently viewing  ഒരു സംഘടനയെ നിരോധിക്കണമോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ല; കാമ്പസില്‍ നടന്ന അക്രമങ്ങള്‍ക്ക് യു.എ.പി.എ ചുമത്തുന്നത് ശരിയല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: കാമ്പസില്‍ നടന്ന അക്രമങ്ങള്‍ക്ക് യു.എ.പി.എ ചുമത്തുന്നത് ശരിയല്ലെന്നും യു.എ.പി.എ എന്ന കരിനിയമത്തെ പാലിമെന്റില്‍ എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഒരു സംഘടനയെ നിരോധിക്കണമോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ലെന്നും അതിന്റെ ചുമതല അതാത് അന്വേഷണ ഏജന്‍സികള്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന അഭിപ്രായമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മലപ്പുറത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും സംഘടനയെ നിരോധിക്കണോ വേണ്ടെ എന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിച്ച് ചെയ്യേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാമ്പസുകള്‍ ചോരക്കളമാവാതിരിക്കാന്‍ വേണ്ട നടപടികളാണ് കൈക്കൊള്ളേണ്ടത്. പ്രതികള്‍ക്കെതിരെ ഗൗരവകരമായ കേസുകള്‍ ചുമത്തി ശക്തമായ നിയമ നടപടിയെടുക്കണം. അത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. മുസ്്ലിം ലീഗ് എന്നും അക്രമങ്ങളെ എതിര്‍ത്തപാര്‍ട്ടിയാണ്. അക്രമങ്ങളെ ന്യായീകരിച്ച ചരിത്രം ലീഗിനില്ല. അക്രമിക്കപ്പെട്ടവനൊപ്പം ചേര്‍ന്നു നിന്ന പാര്‍ട്ടിയാണ് മുസ്്ലിം ലീഗ്. മുസ്്ലിം ലീഗില്‍ ഒരു തീവ്ര ശക്തികളും നുഴഞ്ഞു കയിറിയിട്ടില്ല. ശക്തമായ നേതൃത്വത്തിന് കീഴില്‍ ആദര്‍ശങ്ങള്‍ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് മുസ്്ലിം ലീഗെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

0Shares