
നാഗ്പുർ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയും രംഗത്ത്. കളിക്കാരുടെ വേതനനിർണയം സംബന്ധിച്ച റിപ്പോർട്ടിന് അംഗീകാരം നൽകുന്നതിനായി ബി.സി.സി.ഐ ജനറൽ ബോഡി യോഗം വെള്ളിയാഴ്ച ചേരാനിരിക്കെ കോഹ്ലിയും ധോണിയും ഭരണസമിതി തലവൻ വിനോദ് റായിയെ കാണും.

ഐ.പി.എൽ, ടെലിവിഷൻ സംപ്രേഷണാവകാശം, പരസ്യ വരുമാനം എന്നിവ വഴി ബോർഡ് നേടുന്ന വൻ വരുമാനത്തിന്റെ ആനുപാതിക വിഹിതം കളിക്കാർക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ കരാറിൽനിന്നും നൂറുമടങ്ങ് ഉയർത്തി വേതനം നിശ്ചയിക്കാനാണ് ബി.സി.സി.ഐ നീക്കം. ഇതുപ്രകാരം ഗ്രേഡ് ‘എ’ താരങ്ങൾക്ക് വാർഷിക വരുമാനം ഒരു കോടി രൂപയിൽനിന്ന് രണ്ടു കോടിയായി ഉയരും.
