ന്യൂഡല്‍ഹി: പിൻവലിച്ച അത്രയും പുതിയ നോട്ടുകൾ തിരികെ വിപണിയിലെത്തില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നാണയരഹിത സംമ്പത്ത് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ചുവടുവയ്പ്പിന് പിന്‍വലിച്ച നോട്ടുകളില്‍ ഒരു പങ്കു ഡിജിറ്റല്‍ കറന്‍സിയായി രൂപപ്പെടുത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നോട്ട് പിന്‍വലിച്ച നടപടി ധീരമാണെന്നും അത്തരം നടപടികള്‍ സ്വീകരിക്കാനുള്ള കരുത്ത് ഇന്നു രാജ്യത്തിനുണ്ടെന്നും, പിന്‍വലിച്ച പണമെല്ലാം വീണ്ടും അച്ചടിച്ചെത്തിച്ചാല്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നിലെ യഥാര്‍ഥ ലക്ഷ്യം നേടാനാവില്ലെന്നു. വ്യവസായി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വർഷമായി എന്നിട്ടും മിക്കവാറും മുഴുവന്‍ പണമിടപാടുകൾക്കും നോട്ടുതന്നെ വേണമെന്ന സ്ഥിതിയാണ്. അത് മാറണം രാജ്യം അടുത്ത ഘട്ടത്തിലേക്കു ചുവടുവയ്ക്കുകയാണ്. കള്ളപ്പണവും നികുതി വെട്ടിപ്പും തടയുന്നതില്‍ നിര്‍ണായക ചുവടുവയ്പാണു സര്‍ക്കാര്‍ കൈക്കൊണ്ടത്. റിസര്‍വ് ബാങ്ക് ദിവസവും പുതിയ നോട്ടുകള്‍ വിപണിയിലെത്തിക്കുന്നതിനാൽ പണത്തിന്റെ ലഭ്യത സാധാരണ ഗതിയിലാകാന്‍ ഏറെ നാളെടുക്കില്ല. നോട്ടു പിന്‍വലിക്കൽ തീരുമാനത്തോടെ രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചു. ഒരു വിഭാഗം പാര്‍ലമെന്റ് അംഗങ്ങള്‍ക്കു മാത്രമാണ് എന്താണ് നടക്കുന്നതെന്ന് ഇനിയും മനസ്സിലാകാത്തത്. നോട്ട് പിൻവലിക്കൽ നടപടികൊണ്ടുള്ള ദീര്‍ഘകാല നേട്ടങ്ങൾ മനസിലാക്കി ഇപ്പോൾ ജനങ്ങൾ നേരിടുന്ന വേദനകള്‍ മറക്കുക എന്നും ജയ്റ്റ്ലി കൂട്ടിച്ചേർത്തു.
