ചെന്നൈ: ഇനിയൊരിക്കലും ഞാന്‍ മദ്യപിക്കില്ല…ഒരിക്കലും.. ഇനി അവന്‍ പറഞ്ഞതുപോലെ..കരഞ്ഞുകൊണ്ടാണ് മാടസാമി എന്ന തമിഴ്നാട് സ്വദേശിയായ നാല്‍പ്പത്തെട്ടുകാരന്‍ ഇങ്ങനെ പറയുന്നത്. പിതാവിന്റെ മദ്യപാനശീലത്തില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ദിനേഷ് നല്ലശിവന്‍ എന്ന വിദ്യാര്‍ഥിയുടെ അച്ഛനാണ് മാടസാമി. ഡോക്ടറാകാന്‍ ആഗ്രഹിച്ചിരുന്നു. അതിനായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന പതിനേഴുകാരനായിരുന്നു ദിനേഷ്. അച്ഛൻ്റെ നിര്‍ത്താത്ത മദ്യപാനമാണ് വണ്ണാര്‍പേട്ടയിലെ റെയില്‍വേ പാലത്തിനു കീഴില്‍ ജീവന്‍ ഒടുക്കാന്‍ ദിനേഷിനെ പ്രേരിപ്പിച്ചത്. തൻ്റെ ചിതയ്ക്ക് തീകൊളുത്തരുതെന്ന് അച്ഛനെഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ദിനേഷ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജോലിയുടെ ഭാഗമായി കേരളത്തിലായിരുന്ന മാടസ്വാമി മകൻ്റെ മരണവാര്‍ത്ത അറിഞ്ഞാണ് തിരികെ തമിഴ്നാട്ടിലേക്ക് എത്തിയത്.
നന്നായി മദ്യപിക്കുന്ന ശീലം ചെറുപ്പം തൊട്ടേ മാടസ്വാമിക്കുണ്ട്. എന്നാല്‍ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയിരുന്നില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നുണ്ട്. മകൻ്റെ അവസാനചടങ്ങുകള്‍ ചെയ്യരുതെന്ന് ആത്മഹത്യ കുറിപ്പ് വായിച്ചറിഞ്ഞ എല്ലാവരും എന്നോട് പറഞ്ഞു. ഇനി ഞാന്‍ ഒരിക്കലും മദ്യപിക്കില്ല. ഒരു അച്ഛനെന്ന നിലയില്‍ അവസാന കര്‍മങ്ങള്‍ ചെയ്യുക എന്നത് എൻ്റെ ഉത്തരവാദിത്തമായിരുന്നു. ഞാന്‍ അത് ചെയ്തുവെന്ന് മാടസാമി പറഞ്ഞു. ദിനേഷിൻ്റെ ആത്മഹത്യ തമിഴ്നാട്ടില്‍ ഏറെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. തൻ്റെ മരണത്തോടെ മുഖ്യമന്ത്രി സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ദിനേഷ് അഭ്യര്‍ഥിച്ചിരുന്നു.
ഇനി അവൻ്റെ ആഗ്രഹം പോലെ; മകൻ്റെ ആത്മഹത്യക്ക് ശേഷം പിതാവ് ആവാക്ക് പാലിക്കുന്നു; ഇനി കുടിക്കില്ല