ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം; ഉത്തരവാദിത്വം പ്രാദേശിക നേതാക്കളുടെ തലയില്‍ കെട്ടിവച്ച് അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്

  • Post category:news
  • Reading time:2 mins read
You are currently viewing ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം; ഉത്തരവാദിത്വം പ്രാദേശിക നേതാക്കളുടെ തലയില്‍ കെട്ടിവച്ച് അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്

ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം പ്രാദേശിക നേതാക്കളുടെ തലയില്‍ കെട്ടിവച്ച് അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ കെ. സി വേണുഗോപാലിനെയും ഡി.സി. സി പ്രസിഡന്റ് എം. ലിജുവിനും ക്ലീന്‍ ചിറ്റ്. കായംകുളം, ചേര്‍ത്തല നിയോജക മണ്ഡലങ്ങളിലെ നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും നിലവിലെ ജംബോ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കണമെന്നും കെ. വി തോമസ് അധ്യക്ഷനായുള്ള അന്വേഷണ കമ്മിറ്റി കെ.പി.സി.സി കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളിലെല്ലാം തോല്‍വിയുടെ കാരണം പറഞ്ഞ് ഡി. സി. സി പ്രസിഡന്റുമാരെ മാറ്റി നിര്‍ത്തിയപ്പോഴാണ് ആലപ്പുഴയില്‍ സ്ഥലം എം. പി കെ. സി വേണുഗോപാലിനും ഡി.സി.സി പ്രസിഡന്റ് എം. ലിജുവിനും ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യ കാരണം ചേര്‍ത്തലയിലെ തിരിച്ചടിയാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ തിരിച്ചടി അവിശ്വസനീയമാണ്. ചേര്‍ത്തലയില്‍ സംഘടനാ സംവിധാനം ദുര്‍ബലമായിരുന്നു. നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഐക്യവും ഏകോപനവും ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഒരു നേതാവിനേയും പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നില്ല.സംഘടനാപരമായ ഭാരിച്ച ഉത്തരവാദിത്വത്തിനിടയിലും വേണുഗോപാല്‍ മുന്നൊരുക്കങ്ങളില്‍ സജീവമായിരുന്നു.

സംഘടനാ ദൗര്‍ബല്യമാണ് പരാജയത്തിന് പ്രധാന കാരണം. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്ന വിഭാഗങ്ങള്‍ എല്‍.ഡി.എഫിലേക്കും ബി.ജെ.പി യിലേക്കും മാറുന്നത് മനസിലാക്കാന്‍ പ്രാദേശിക നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കുന്നു. ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

മുന്‍ എം.പി കെ. വി തോമസ്, പി. സി വിഷ്ണുനാഥ്, കെ. പി കുഞ്ഞിക്കണ്ണന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ആലപ്പുഴ തോല്‍വിയെക്കുറിച്ച് അന്വേഷിച്ചത്. ആറ് ദിവസം ജില്ലയില്‍ ക്യാമ്പ് ചെയ്ത് ആലപ്പുഴ മണ്ഡലത്തിലെ മുഴുവന്‍ നേതാക്കളില്‍ നിന്നും സമിതി തെളിവെടുത്തു.തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പലപ്പോഴും താന്‍ ഒറ്റയ്ക്കായിരുന്നുവെന്ന് സ്ഥാനാര്‍ത്ഥി തന്നെ അന്വേഷണ സമിതിയോട് വ്യക്തമാക്കിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ അരൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണം എന്നും റിപ്പോര്‍ട്ടിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജി സംബന്ധിച്ച ആശയക്കുഴപ്പം കെ.പി.സി.സി പുനസംഘടനയെ ബാധിക്കില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച രാഷ്ട്രീയ കാര്യ സമിതി യോഗം ചേരും.

0Shares