
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ പ്രതിയാക്കി കുറ്റപത്രം. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് ഏഴുവർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ പ്രതി ചേർത്ത് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. 2012 ജൂണിലാണ് സംഭവത്തിന്‍റെ തുടക്കം. കേസില്‍ തുടര്‍ നടപടകള്‍ വൈകുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നും മജിസട്രേറ്റ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്നുവട്ടം റിപ്പോര്‍ട്ട് നല്‍കിയശേഷമാണു വനം വകുപ്പിന്‍റെ മലക്കംമറിച്ചില്‍. വന്യമൃഗസംരക്ഷണനിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്‍റെ ആദ്യനിലപാട്.എന്നാൽ ഇപ്പോൾ സമർപ്പിച്ച കുറ്റപത്രത്തിൽ ആനക്കൊമ്പ് കൈവശം വെക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് പറയുന്നു. അതിനാല്‍ അത്ര പെട്ടെന്ന് ലാലിന് കേസില്‍ നിന്നും തടിയൂരാന്‍ സാധിക്കില്ല.

മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്‍റെ വിശദീകരണം.
വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാൽ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
