
പതിനഞ്ച് വർഷം മുമ്പ് മരിച്ച നടി പ്രത്യുഷ ആത്മഹത്യ ചെയ്തതല്ലെന്നും കാമുകാനായിരുന്ന സിദ്ധാർഥ റെഡ്ഡിയുടെ സഹായത്തോടെ സമൂഹത്തിലെ ചില ഉന്നതർ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമ്മ സരോജനി ദേവി. സിനിമാ ജീവിതത്തിൽ അവൾ വളരെ സംതൃപ്തയായിരുന്നു. അതുകൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അവളെ ബലാത്സംഗം ചെയ്ത് കൊന്നതാണ്. അവസാനം കാണുമ്പോഴും അവൾ പൂർണ ആരോഗ്യവതിയായിരുന്നു. അവളുടെ ശരീരം സംസ്‌കരിക്കുന്ന സമയത്തൊന്നും എനിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ മകളുടെ മരണത്തിൽ പലരും ആവശ്യമില്ലാതെ ഇടപെട്ടു. അവരാണ് കേസ് വഴിതിരിച്ചുവിട്ടതെന്നും സരോജനി ദേവി പറഞ്ഞു.

തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സരോജനി ദേവിയുടെ വെളിപ്പെടുത്തൽ. പ്രത്യുഷ കൂട്ടമാനഭംഗത്തിന് ഇരയായെന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും പ്രത്യുഷയുടെ ശരീരം പരിശോധിച്ച ഫോറൻസിക് വിദഗ്ധൻ ബി മുനിസ്വാമി മുമ്പ് വെളിപ്പെടുത്തിയിരുന്നു. മുനിസ്വാമിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സി.ബി.ഐ അന്വേഷണം നടത്തുകയും നടിയുടെത് ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിൽ എത്തുകയും ചെയ്തിരുന്നു.
