
സംസ്ഥാനത്തെ ക്വാറികൾ പൂർണമായും നിർത്തലാക്കുകയല്ല, അമിത ചൂഷണം തടയുകയാണ് വേണ്ടതെന്ന് പ്രഫ. മാധവ് ഗാഡ്ഗിൽ. കണ്ണൂരില്‍ പരിസ്ഥിതി സമിതി സംഘടിപ്പിച്ച ‘പ്രകൃതി വിഭവങ്ങളിലുള്ള തദ്ദേശീയരുടെ അവകാശം’ എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറികൾ പൂർണമായും നിർത്തലാക്കുക അസാധ്യമാണ്. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾ അവസാനിപ്പിക്കുകയാണ് വേണ്ടത്.

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ സ്ത്രീകളുടെ കൂട്ടായ്മയാണ് ക്വാറി നടത്തുന്നത്. നിര്‍മ്മാണ പ്രവർത്തനങ്ങൾക്കുള്ള കല്ല് ലഭിക്കുന്നുവെന്നതിനൊപ്പം നാട്ടിലെ സ്ത്രീകൾക്ക് തൊഴിലും നൽകുകയാണ് ഈ സംരംഭം. വൻകിട കോർപറേറ്റുകളുടെ ചൂഷണം അവിടെ നടക്കുന്നില്ല. കേരളത്തിൽ കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾക്ക് ഇത്തരം സംരംഭങ്ങളെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
1850 വരെ വൃക്ഷങ്ങളുടെ മഹാസമുദ്രമെന്നാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിനു മുന്‍പ് വനം ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ അതുമായി ചേര്‍ന്നു ജീവിക്കുന്നവരുടെ പൊതുസ്വത്തായിരുന്നു. ബ്രിട്ടീഷുകാരുടെ വരവോടെ വനമുള്‍പ്പെടെയുള്ള സമൂഹസ്വത്ത് സ്റ്റേറ്റിന്റെയും സ്വകാര്യവ്യക്തികളുടെയും സ്വത്താക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
