ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയും? ; ശബരിമലയിലെ നിരോധനാജ്ഞയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

  • Post category:news
  • Reading time:1 min read
You are currently viewing ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയും? ; ശബരിമലയിലെ നിരോധനാജ്ഞയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ശബരിമലയിലെ സര്‍ക്കാര്‍ ഏര്‍പെടുത്തിയ നിരോധനാജ്ഞയില്‍ ഹൈക്കോടതി വിശദീകരണം തേടി. പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെതിരെയും വിശ്വാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയും സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ ആവശ്യം. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധകമാണെന്ന് അറിയിക്കണം. സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു. ആറ് മണിക്കൂറിനുള്ളില്‍ തിരിച്ച് ഇറങ്ങണമെന്ന് ആര്‍ക്കെല്ലാമാണ് നോട്ടീസ് നല്‍കുന്നതെന്നും കോടതി ആരാഞ്ഞു. വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് അഡ്വക്കേറ്റ് ജനറല്‍ നേരിട്ടെത്തി വിശദീകരണം നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കോടതി അംഗീകരിച്ചു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45ന് എജി കോടതിയിലെത്തി വിശദീകരണം നല്‍കും. നിരോധനാജ്ഞ ആരെയൊക്കെ ബാധിക്കുമെന്ന കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിലെത്തുന്ന വിശ്വാസികളെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു.
അതേസമയം ശബരിമലയിലെ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പൊലീസ് ഭാഗിക ഇളവ് അനുവദിച്ചു. ഭക്തര്‍ക്ക് വിശ്രമിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഇവിടെ വിരിവയ്ക്കാനോ രാത്രി സമയം താമസിക്കാനോ അനുമതിയില്ല. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവര്‍ക്ക് വിരിവച്ച്
താമസിക്കാന്‍ സന്നിധാനത്ത് അഞ്ചിടങ്ങളിലായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വലിയ നടപ്പന്തലില്‍ സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും രോഗികള്‍ക്കും വിശ്രമിക്കാനുള്ള അവസരം ഇന്നലെ തന്നെ പൊലീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപ്പന്തലില്‍ താല്‍ക്കാലികമായി വിശ്രമിക്കാനും അവസരമൊരുക്കുന്നത്.

0Shares