
കളിയിക്കാവിള ചെക്പോസ്റ്റിൽ തമിഴ്നാട് പോലീസിലെ സ്പെഷ്യൽ എസ്ഐയെ വെടിവച്ചുകൊന്ന കേസിൽ പിടിയിലായ പ്രതികൾ പോലീസിനോടു കുറ്റം സമ്മതിച്ചു. ഭരണകൂട, പോലീസ് സംവിധാനങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. പ്രതികളിലൊരാളായ അബ്ദുൽ ഷമീമിന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു(ഐ.എസ്.)മായും ഇന്ത്യയിലെ നിരോധിത തീവ്രവാദസംഘടനയായ ‘സിമി’യുമായും ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികളായ അബ്ദുൽ ഷമീം, തൗഫീക്ക് എന്നിവരെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽവച്ചാണ് തമിഴ്നാട് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ തക്കല പോലീസ് സ്റ്റേഷനിൽ എത്തിച്ചാണ് തമിഴ്നാട് പോലീസ് ഇവരെ ചോദ്യംചെയ്തത്. സംഘടനയുടെ ആശയം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് അതിർത്തിയിൽ ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. ഇതിന്റെ ഭാഗമായാണ് ചെക്പോസ്റ്റിൽ പൊടുന്നനെ ആക്രമണം നടത്തിയത്.

ആക്രമണം നടത്തുന്നതിനായി പ്രദേശത്തെക്കുറിച്ചു വ്യക്തമായി അറിയാവുന്ന ചിലരുടെ സഹായം ലഭിച്ചെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു. കൃത്യം നടത്തിയ ശേഷം ബസിലും തീവണ്ടിയിലും സഞ്ചരിക്കുകയായിരുന്നു. തമിഴ്നാട് ഡി.ഐ.ജി. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. അബ്ദുൽ ഷമീം ഉൾപ്പെടെ 11 പേർക്കെതിരേ ആയുധക്കടത്തുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവർക്ക് ഐ.എസുമായും ഇന്ത്യയിലെ നിരോധിത സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്നും ബെംഗളൂരു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
തീവ്രവാദബന്ധമുണ്ടെന്ന പ്രാഥമികവിവരത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് തമിഴ്നാട് പോലീസും വ്യക്തമാക്കി. ഇക്കാരണത്താൽ അതീവ സുരക്ഷയിലാണ് പ്രതികളെ ചോദ്യംചെയ്യുന്നത്.
പ്രതികളുൾപ്പെട്ട സംഘടനയ്ക്ക് കേരളത്തിലും ഏതാനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വേരുകളുണ്ടെന്ന് തമിഴ്നാട്ടിലെ അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.
