
ന്യൂഡല്‍ഹി: നിരവധി തോക്കുകളുമായി ആയുധ കള്ളക്കടത്തുകാരിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പിസ്റ്റൾ റാണി എന്നറിയപ്പെടുന്ന 45കാരിയാണ് പിടിയിലായത്. ഡല്‍ഹി ശാസ്ത്രി പാര്ക്കിന് സമീപം സീലമ്പൂരില് നിന്ന് ജൂലായ് 26 നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അധോലകത്ത് കമ്പ്യൂട്ടര്‍ എന്നും പിസ്റ്റള്‍ റാണി എന്നൊക്കെ അറിയപ്പെടുന്ന സ്ത്രീ സമാനമായ കേസില്‍ ഇതിന് മുന്‍പ് മൂന്ന് തവണ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.
30000 രൂപ വില മതിക്കുന്ന പതിനാല് 7.5 എം.എം സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും തിരകളടക്കമുള്ള മറ്റ് ആയുധങ്ങളും ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. സ്വാതന്ത്ര്യ ദിനത്തിന് ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കെയുളള ഈ അറസ്റ്റ് അതീവ പ്രാധാന്യത്തോടെയാണ് പോലീസ് കാണുന്നത്. മധ്യപ്രദേശില്‍ നിന് ഡല്‍ഹിയിലേക്ക് വില്ക്കാന് കൊണ്ടുവന്ന തോക്കുകളാണിവ. യുവതിയുടെ അറസ്റ്റ് കള്ളക്കടത്തിലുള്പ്പെട്ട മറ്റു കണ്ണികളെക്കൂടി പിടിക്കാന്‍ സഹായിക്കുമെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാവുമെന്നും സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ പ്രമോദ് ഖുശ്വ മാധ്യമങ്ങളോട് പറഞ്ഞു.
