
പോലീസിന്റെ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങളെ തുടര്‍ന്ന് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടത്തിയ തോക്കു പരിശോധനയിലാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ഇന്‍സാസ് റൈഫിളുകള്‍ മുഴുവന്‍ തിരുവനന്തപുരം എസ്എപി ക്യാംപില്‍ പ്രദര്‍ശിപ്പിച്ചാണ് വിശദീകരണം നടത്തിയത്.
660 റൈഫിളുകളില്‍ 647 എണ്ണമാണ് ക്യാംപില്‍ എത്തിച്ചത്. ശേഷിച്ച പതിമൂന്ന് തോക്കുകള്‍ മണിപ്പൂരിലെ എ.ആര് ബറ്റാലിയനിലുണ്ടെന്ന് എ.ഡി.ജി.പി പറഞ്ഞു. വീഡിയോ കോള്‍ വഴി ഈ തോക്കുകളുടെ നമ്പറും പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും തച്ചങ്കരി പറഞ്ഞു.

മാത്രമല്ല വെടിയുണ്ടകള്‍ കാണാതായ കേസില്‍ ഉന്നതരുടെ പങ്കും അന്വേഷിക്കുമെന്നും കൂടുതല്‍ പ്രതികളുടെ അറസ്റ്റുണ്ടാകുമെന്നും രണ്ടുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും ടോമിന് തച്ചങ്കരി അറിയിച്ചു. അതേസമയം,സത്യസന്ധമായും സുതാര്യമായും അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ക്രൈംബ്രാഞ്ചിനെ വിശ്വസിക്കണമെന്നും പ്രാധാന്യം തെളിവുകള്‍ക്കുമാത്രമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
