
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ കളത്തിൽ നേരിട്ടിറങ്ങി ബി.ജെ.പി. കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ ഗവര്‍ണറെ കണ്ടു. 14 എം.എൽ.എമാരുടെ രാജിയോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി എന്നാണ് ബി.ജെ.പി നേതാക്കൾ ഗവര്‍ണര്‍ വാജുഭായി വാലക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്.

അതുകൊണ്ട് തന്നെ സര്‍ക്കാരിനെ പുറത്താക്കാൻ തയ്യാറാകണമെന്ന് ബി.എസ് യദ്യൂരപ്പ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പിന്‍റെ പ്രശ്നം പോലും ഉദിക്കുന്നില്ലെന്ന് ബി.എസ് യദ്യൂരപ്പ പറഞ്ഞു. കുമാര സ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് പോലും ബി.ജെ.പി ഇപ്പോൾ ആവശ്യപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. വിമതരുടെ രാജിയിൽ ഉടൻ തീരുമാനമെടുക്കാൻ സ്പീക്കറോട് ആവശ്യപ്പെടണം എന്ന് ആവശ്യപ്പെട്ട് കൂടിയാണ് ബി.ജെ.പി നേതാക്കൾ ഗവര്‍ണറെ കണ്ടത്.
രാജിക്കത്തിൽ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെയും ബി.ജെ.പി നേതാക്കൾ സമീപിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം കൈവിട്ട് പോയെന്ന വികാരമാണ് നിലവിൽ കര്‍ണാടകയിലെ കോൺഗ്രസ് ക്യാമ്പിലുള്ളത്. വിമത എം.എൽ.എമാര്‍ പാര്‍ട്ടിക്ക് വഴങ്ങാൻ തയ്യാറാകാതെ രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്. അനുനയ ശ്രമങ്ങൾക്കായി മുംബൈയിലെ ഹോട്ടലിൽ എത്തിയെങ്കിലും ഡി.കെ ശിവകുമാറിന് ഹോട്ടലിനകത്തേക്ക് കയാറാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്.
