
ഇലക്ഷൻ സ്പെഷ്യൽ
തദ്ദേശ തെരഞ്ഞടുപ്പിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ സംവരണം കൂടിപോയതായി നേതാക്കൾ തന്നെ ഇപ്പോൾ രഹസ്യമായി സമ്മതിക്കുന്നു. സ്ത്രീ സംവരണം കൂടിയതോടെ ഈ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ ജനറൽ വാർഡ് കിട്ടാത്ത അവസ്ഥയിലാണ് വിവിധ രാഷ്ട്രീയ പാർട്ടിയിലെ പല നേതാക്കളും. വർഷങ്ങളോളം രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടും പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടും ഒരു വട്ടമെങ്കിലും ജന പ്രതിനിധിയാകാനുള്ള അവസരമാണ് പല നേതാക്കൾക്കും നഷ്ടമായിരിക്കുന്നത്. ഇതിൽ നിരാശരായ നേതാക്കൾ പക്ഷെ ഈ കാര്യങ്ങൾ തുറന്നു പറയാൻ തയ്യാറാവുന്നില്ല. തുറന്നു പറഞ്ഞാൽ സ്ത്രീ വിരുദ്ധതയായി ഇതിനെ ചിത്രീകരിക്കുമെന്ന ഭയമാണ് ഇവർക്കുള്ളത്.
സ്ത്രീ സംവരണമുള്ള വാർഡിൽ മത്സരിക്കാൻ അനുയോജ്യരായ സ്ത്രീകളെ കിട്ടാത്ത അവസ്ഥയിലായിരുന്നു ഈ തെരഞ്ഞെടുപ്പിലും മുന്നണികൾ. സ്വന്തം വാർഡിൽ നിന്നും ആളെ കിട്ടാതായതോടെ മറ്റു വാർഡുകളിൽ നിന്നും സ്ത്രീകളെ പറഞ്ഞു ബോധ്യപെടുത്തി തെരഞ്ഞടുപ്പ് പ്രചാരണം സജീവമാക്കേണ്ട ഗതികേടിലാണ് മുന്നണികൾ. മറ്റു സ്ഥലങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത സ്ത്രീകളെ നാട്ടുകാർക്ക് പരിചയപ്പെടുത്താനും പാർട്ടി പ്രവർത്തകർ വിയർക്കുന്നുണ്ട്.

ഇത്തരം അവസ്ഥയെ കുറിച്ച് പാർട്ടി പ്രവർത്തകർ അങ്ങാടികളിൽ തുറന്ന് പറയുമ്പോൾ ഒരു വലിയ നാടകമായി നമുക്ക് തോന്നും. ഇത്തരം കാര്യങ്ങൾ മധ്യങ്ങൾക്ക് മുന്നിൽ പറയാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർക്കോ നേതാക്കൾക്കോ സാധ്യമല്ല. പക്ഷെ ഇതെല്ലം തുറന്ന് പറയാതിരിക്കാൻ മാധ്യമ പ്രവർത്തകരെന്ന നിലയിൽ ഞങ്ങൾക്കും സാധ്യമല്ല.
രാഷ്ട്രീയത്തിനായി മാത്രം ജീവിതം ഉഴിഞ്ഞു വെച്ച പല നേതാക്കൾക്കും തദ്ദേശ തെരഞ്ഞടുപ്പിൽ വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ജനറൽ വാർഡ് കിട്ടാത്ത വന്നതോടെ വനിതാ വാർഡിൽ ഒന്നും അറിയാത്ത ഭാര്യമാരെ ഇറക്കി സീറ്റ് നിലനിർത്തുന്ന രാഷ്ട്രീയ തന്ത്ര ശാലികളെയും നമുക്ക് കാണാനാകും.
സ്ത്രീ സംവരണം തദ്ദേശ തെരഞ്ഞടുപ്പിൽ മാത്രം ഒതുക്കി നിയമസഭയും ലോകസഭയും പുരുഷ മേധാവിത്വം കാണിക്കുന്നതിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. വരും തെരഞ്ഞടുപ്പിൽ ഒന്നെങ്കിൽ സ്ത്രീ സംവരണം കുറക്കാനുള്ള സമരവും നാം കാണേണ്ടിവരും. അല്ലങ്കിൽ നിയമ സഭയിലും ലോകസഭയിലും 50 ശതമാനം സ്ത്രീ സംവരണം ആവശ്യപ്പെട്ട് വനിതകളുടെ സമരമാകും ആളിക്കത്തുക.
