മണിക്കൂറുകള്‍ നീണ്ട വിജിലന്‍സ് റെയ്‌ഡ്; മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ സാമ്പത്തിക തിരിമറി, അന്വേഷണം ഊർജിതമാക്കി

You are currently viewing മണിക്കൂറുകള്‍ നീണ്ട വിജിലന്‍സ് റെയ്‌ഡ്; മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ സാമ്പത്തിക തിരിമറി, അന്വേഷണം ഊർജിതമാക്കി

കാസര്‍കോട്: വോട്ടര്‍പട്ടികയുടെ പേരില്‍ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് സംഘം മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ സാമ്പത്തിക തിരിറിമറി. ബുധനാഴ്‌ച രാവിലെ ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക പകര്‍പ്പെടുക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് പ്രതിപക്ഷം പരാതി ഉന്നയിച്ചത്.

ഡി.വൈ.എസ്.പി വി.ഉണ്ണികൃഷ്‌ണൻ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഞ്ചായത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കും വിധത്തിലുള്ള ക്രമക്കേട് നടന്നതായാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്. വോട്ടര്‍ പട്ടിക അച്ചടിയുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ വിജിലന്‍സ് പരിശോധിച്ച്‌ കസ്റ്റഡിയിൽ എടുത്തു. എട്ടോളം ജീവനക്കാരുടെ സഹായത്തോടെ വോട്ടര്‍ പട്ടികയുടെ എണ്ണം തിട്ടപ്പെടുത്തി. ക്വട്ടേഷന്‍ ക്ഷണിക്കാതെയും അധിക തുക അനുവദിച്ചും വോട്ടര്‍പട്ടികയുടെ പകര്‍പ്പ് വാങ്ങി സാമ്പത്തിക തിരിമറി നടത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തൽ.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ നിന്ന് വോട്ടര്‍പട്ടിക ഡൗണ്‍ലോഡ് ചെയ്‌ത്‌ പ്രിൻ്റെടുത്തതിൻ്റെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്. അരലക്ഷം രൂപയില്‍ താഴെ മാത്രമാണ് ചെലവെന്നിരിക്കെ 8.09 ലക്ഷം രൂപയുടെ ബില്‍ സമര്‍പ്പിച്ചെന്നും ഇതില്‍ 6,17,350 രൂപയും കരാറുകാരന് നല്‍കിയെന്നുമാണ് സി.പി.എം അംഗങ്ങള്‍ പുറത്തുവിട്ട വിവരം. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയില്‍ ഇക്കാര്യം അജണ്ടയായി വന്നതോടെയാണ് ക്രമക്കേട് പുറത്തറിഞ്ഞത്.

കാസര്‍കോട് സഹകരണ പ്രസില്‍ നിന്നാണ് മധൂര്‍ പഞ്ചായത്തിലേക്കുള്ള അച്ചടി ജോലികള്‍ ചെയ്യുന്നത്. ഈ പ്രസിൻ്റെയും തൊടുപുഴയിലെ പ്രസിൻ്റെയും ബില്ലുകളാണ് വോട്ടര്‍പട്ടിക പകര്‍പ്പെടുത്ത വകയിലുണ്ടായിരുന്നത്. കാസര്‍കോട്ടെ പ്രസിലെത്തി വിജിലന്‍സ് സംഘം ജീവനക്കാരുടെ മൊഴിയെടുത്തു. ബില്ല് പ്രകാരം തൊടുപുഴയില്‍ അങ്ങനെയൊരു പ്രസ് ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.

അടുത്ത ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്നും കൂടുതല്‍ അന്വേഷണത്തിനായി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും വിജിലന്‍സ് അധികൃതര്‍. എസ്.ഐമാരായ കെ.രാധാകൃഷ്‌ണന്‍, വി.എം മധുസൂദനന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

0Shares