
ബെംഗളൂരു: കഴിഞ്ഞ ദിവസം വിട പറഞ്ഞ സമസ്ത കേന്ദ്ര മുശാവറ അംഗവും ഉള്ളാള്‍ സംയുക്ത ഖാസിയും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന സയ്യിദ് ഫസല്‍ കോയമ്മ അല്‍ബുഖാരി കുറാ തങ്ങളെ അനുസ്മരിച്ച് കര്‍ണാടക നിയമസഭ. 16 ാം നിയമസഭയുടെ 4 ാം സമ്മേളനത്തില്‍ സ്പീക്കര്‍ യു.ടി ഖാദർ കുറാ തങ്ങളെ അനുസ്മരിച്ച് പ്രമേയം അവതരിപ്പിച്ചു. ജാതിമത വര്‍ഗീയ ചിന്തകള്‍ക്കതീതമായി എല്ലാവരുടേയും സ്‌നേഹം പിടിച്ചു പറ്റിയ ആത്മീയ ഗുരുവായിരുന്നു സയ്യിദ് ഖുറാ തങ്ങളെന്ന് മുഖ്യന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.

ദക്ഷിണ കന്നഡ ഉള്ളാള്‍ അടക്കം കേരളത്തിലേയും കര്‍ണാടകയിലേയും നിരവധി മഹല്ലുകളില്‍ ഖാളി സ്ഥാനം അലംകരിച്ചിരുന്ന സയ്യിദ് ഫസല്‍ കോയമ്മ അല്‍ബുഖാരി കുറാ തങ്ങള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പണ്ഡിത സ്രേഷ്ടനായ അദ്ധേഹം 1960 ല്‍ കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ എട്ടിക്കുളം എന്ന സ്ഥലത്താണ് ജനിച്ചത്. വിദ്യാഭ്യാസ സേവന രംഗം ദക്ഷിണ കന്നഡ ജില്ലയിലെ കുറാ എന്ന പ്രദേശത്തായിരുന്നു. വിദ്യാഭ്യാസ, സാമൂഹിക, ആദ്യാത്മിക മേഖലകളില്‍ ശ്രദ്ധേയമായ സേവനമനുഷ്ടിച്ച് ദേശീയ-അന്തര്‍ദേശീയ രംഗത്തും രാജ്യത്തിനകത്തും പുറത്തും അറിയപ്പെട്ടിരുന്നു.

പ്രശസ്ത പണ്ഡിത സഭയായ സമസ്ത ജംഇയ്യത്തുല്‍ ഉലമ മുശാവറ മെമ്പര്‍, ആയിരക്കണക്കിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മത-ഭൗതിക വിദ്യാഭ്യാസം നല്‍കുന്ന പ്രമുഖ വൈജ്ഞാനിക കേന്ദ്രമായ ജാമിഅ സഅദിയ്യ അറബിയ്യ, തന്റെ പിതാവിന്റെ ജീവിതാഭിലാഷമായിരുന്ന എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷന്‍ സെന്റര്‍ അടക്കമുള്ള നിരവധി സ്ഥാപനങ്ങളുടെ സാരധ്യം വഹിച്ചു. സര്‍വ്വ-മത സൗഹാര്‍ദത്തിന്റെ പ്രതീകമായിരുന്ന അദ്ധേഹം ജാതി-മത ഭേദമന്യേ എല്ലാവരെയും ഒരുപോലെ കാണുന്നതോടൊപ്പം വര്‍ഗീയതക്കെതിരായി നിരന്തരം ശബ്ദമുയർത്തി. ലളിത ജീവിതത്തിലൂടെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും പ്രശസ്തനായിരുന്ന അദ്ധേഹം 2024 ജൂലൈ 8നാണ് ലോകത്തോട് വിട പറഞ്ഞത്.
