പ്രണയ പകയില്‍ അരുംകൊല; വിഷ്‌ണുപ്രിയ വധത്തില്‍ വിധി വെള്ളിയാഴ്‌ച, വീഡിയോ കോള്‍ വഴി സംസാരിക്കുമ്പോള്‍ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുക ആയിരുന്നു എന്നാണ് കേസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പ്രണയ പകയില്‍ അരുംകൊല; വിഷ്‌ണുപ്രിയ വധത്തില്‍ വിധി വെള്ളിയാഴ്‌ച, വീഡിയോ കോള്‍ വഴി സംസാരിക്കുമ്പോള്‍ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുക ആയിരുന്നു എന്നാണ് കേസ്

കണ്ണൂര്‍: പാനൂരിലെ വിഷ്‌ണുപ്രിയയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. പ്രണയപ്പകയെ തുടര്‍ന്നാണ് 22കാരിയായ വിഷ്‌ണു പ്രിയയെ കൊലപ്പെടുത്തിയത്. സുഹൃത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുക ആയിരുന്നു എന്നാണ് കേസ്.

2022 ഒക്ടോബര്‍ 22നായിരുന്നു പാനൂര്‍ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടില്‍ വിനോദിൻ്റെ മകള്‍ വിഷ്‌ണുപ്രിയയെ (23) പകല്‍ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം മാനന്തേരിയിലെ താഴെകളത്തില്‍ എ.ശ്യാംജിത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രണയം നിരസിച്ചതിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

വിഷ്‌ണുപ്രിയ തനിച്ച് വീട്ടില്‍ നിന്ന് ആണ്‍ സുഹൃത്തായ പൊന്നാനി പനമ്പാടിയിലെ വിപിന്‍ രാജുമായി വീഡിയോ കോള്‍ വഴി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ശ്യാംജിത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് കൊലപ്പെടുത്തുക ആയിരുന്നു. ശ്യാംജിത്ത് വീട്ടിലെത്തിയ കാര്യം വിഷ്‌ണുപ്രിയ വിപിന്‍ രാജിനോട് ഫോണില്‍ പറഞ്ഞിരുന്നു.

ഇതായിരുന്നു കേസില്‍ നിര്‍ണായകമായത്. പാനൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്‌തു വരികയായിരുന്നു വിഷ്‌ണുപ്രിയ. പ്രതി വിഷ്‌ണു പ്രിയയുടെ വീട്ടില്‍ കൃത്യം നടത്താനായി എത്തിയ ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്ത് തൊണ്ടിമുതലായി കണക്കാക്കി വിചാരണ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.

2023 സെപ്റ്റംബര്‍ 21നാണ് കേസിൻ്റെ വിചാരണ ആരംഭിച്ചത്. കേസില്‍ ആകെ 73 സാക്ഷികകൾ ആണുള്ളത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയത്.

0Shares