
കൊല്ലം / ഡെൽഹി: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ആയൂര്‍ കോളജ് അധ്യാപകന്‍ പ്രിജി കുര്യന്‍ ഐസക്, നീറ്റ് നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. എൻ.ടി.എ നിയോഗിച്ച അന്വേഷണ കമ്മിഷൻ വൈകാതെ കോളജ് സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കുമെന്നാണ് വിവരം.
അതേസമയം നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 21ൻ്റെ ലംഘനമാണ് നടന്നത് എന്ന് കോടതി നിരീക്ഷിച്ചു. കൂടുതൽ പ്രതികളെ പിടികൂടാൻ ഉള്ളതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

റിമാൻഡിലായ കോളേജിലെ രണ്ട് ശുചീകരണ ജീവനക്കാർക്ക് നിയമസഹായം നൽകാനാണ് കോളജ് മാനേജ്മെന്റിൻ്റെ തീരുമാനം. കേളേജിന് നേരെയുണ്ടായ ആക്രമങ്ങളുടെ പേരിൽ നാശനഷ്ടങ്ങള്‍ ഉണ്ടായയതിൽ പ്രതികളിൽ നിന്ന് നഷ്ടപരിഹാരം തേടി നിയമനടപടി ആരംഭിച്ചതായി കോളേജ് അധികൃതർ അറിയിച്ചു.
പരീക്ഷാ നടത്തിപ്പിൻ്റെ ഭാഗമായി എത്തിയ ജോസ്‌ന, ജോബി, ബീന, ഗീതു, കോളജിലെ ക്ലീനിങ് ജീവനക്കാരായ എസ്.മറിയം, കെ.മറിയം എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളുടെയും പെൺകുട്ടി നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പെൺകുട്ടികൾക്ക് വസ്ത്രം മാറാൻ സൗകര്യം ഒരുക്കിയത് ക്ലീനിങ് ജീവനക്കാരാണെന്ന് കോളജ് അധികൃതർ വ്യക്തമാക്കിയിരുന്നു.
