
തൃശൂര്‍: കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ടുപേർ മരിച്ചു. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്.
വേലൂര്‍ കുറുമാലിലെ വിദ്യ എന്‍ജിനിയറിങ് കോളജിന് സമീപത്തെ തറവാട്ട് വീട്ടിലേക്ക് വന്നപ്പോഴാണ് ഗണേശന് മിന്നലേറ്റത്. ശനിയാഴ്‌ച രാവിലെ 11.30നായിരുന്നു സംഭവം. മിന്നലേറ്റ ഗണേശനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃപ്രയാറില്‍ വലപ്പാട് കോതകുളം ബീച്ചിലെ വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയതാണ് നിമിഷ. ഈ സമയം ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു. നിമിഷ കുളി കഴിഞ്ഞ് വരാത്തതിനാല്‍ വീട്ടിലുള്ളവര്‍ വന്ന് നോക്കിയപ്പോള്‍ കുളിമുറിയില്‍ വീണു കിടക്കുന്നതാണ് കണ്ടത്.
ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചിരുന്നു. കുളിമുറിയിലെ വയറിങ് ഉരുകിയ നിലയിലായിരുന്നു. ബള്‍ബ് പൊട്ടിച്ചിതറിയിരുന്നു.
തൃശൂരില്‍ മേഘ വിസ്‌ഫോടനമെന്ന് സംശയിക്കുന്ന അതിതീവ്ര മഴയാണ് ശനിയാഴ്‌ച രാവിലെ മുതൽ ലഭിച്ചത്. നഗരവും പരിസര പ്രദേശങ്ങളും പ്രളയജലത്തില്‍ മുങ്ങി.
