
കോൺഗ്രസിനെ വെട്ടിലാക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനിക്ക് നൽകിയതിനെ പിന്തുണച്ച് ശശി തരൂർ. തരൂരിന്‍റെ നിലപാടിനെ തള്ളി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വി. എം സുധീരനും രംഗത്ത് വന്നു. അദാനിയുടെ പേ റോളിൽ അംഗമാകേണ്ട ബാധ്യത ഒരു കോൺഗ്രസുകാരനുമില്ലെന്നാണ് മുല്ലപ്പള്ളിയുടെ വിമർശം.
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയവർ കെ.പി.സി.സി ആസ്ഥാനത്ത് രാജീവ്‌ഗാന്ധി അനുസ്‌മരണച്ചടങ്ങിൽ പങ്കെടുത്തെങ്കിലും വിമാനത്താവള വിൽപ്പനയോടും തരൂരിന്‍റെ നിലപാടിനോടും പ്രതികരിച്ചില്ല.

കെ.പി.സി.സി പ്രസിഡന്റിന്‍റെ നിലപാടാണ് തങ്ങളുടേതെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ പറഞ്ഞത്. എന്നാൽ, തരൂരിനെതിരെ എ.ഐ.സി.സിയെ സമീപിക്കാനുള്ള ധൈര്യം സംസ്ഥാന നേതൃത്വത്തിനില്ല.
വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നിർദേശം ആദ്യം നടപ്പാക്കിയത് മുൻ യു.പി.എ സർക്കാരാണ്. ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ, മുംബൈ എന്നീ വിമാനത്താവളങ്ങൾ വിറ്റത് കോൺഗ്രസ് ഭരണകാലത്താണ്. ഇത് മനസ്സിൽവച്ചാണ് ബി.ജെ.പിയുടെ വിൽപ്പനയെ ശശി തരൂർ പരസ്യമായി പിന്താങ്ങിയത്. തരൂരിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ.
