
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ ഇളവ് നല്‍കിയ ഉത്തരവ് തിരുത്തി മോട്ടോര്‍ വാഹന വകുപ്പ്. എല്ലാ ടൂറിസ്റ്റ് ബസുകളും കളര്‍കോഡ് പാലിക്കണമെന്നാണ് പുതിയ ഉത്തരവ്. പഴയ വാഹനങ്ങള്‍ അടുത്ത തവണ ഫിറ്റ്‌നസ് പുതുക്കാന്‍ വരുമ്പോള്‍ മുതല്‍ നിറം മാറ്റിയാല്‍ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.
വടക്കഞ്ചേരി അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് ഏകീകൃത നിറം നിര്‍ബന്ധമാക്കിയത്. 2022 ജൂണിന് ശേഷം രജിസ്റ്റര്‍ ചെയ്ത, ചെയ്യുന്ന വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങള്‍ക്കും വെള്ള നിറം അടിക്കണമെന്നതായിരുന്നു നിര്‍ദേശം. അതേസമയം നിലവില്‍ ഫിറ്റ്‌നസ് ഉള്ള വാഹനങ്ങള്‍ക്ക് അടുത്ത തവണ ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്നത് വരെ നിറം മാറ്റാതെ ഓടാം.
ഈ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് കണ്ടാണ് ഇപ്പോള്‍ ഉത്തരവ് തിരുത്തി ഇറക്കിയിരിക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് എല്ലാ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളും വെള്ളക്കളറിലേക്ക് മാറണം, നിറം മാറ്റാതെ നിരത്തില്‍ ഇറങ്ങിയാല്‍ പിഴ ചുമത്തും. ഫിറ്റ്‌നസും റദ്ദാക്കും. ഉത്തരവിനെതിരെ കോണ്‍ട്രാക്ട് കാര്യേജ് ഉടമകളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. എം.വി.ഡിയുടെ ഉത്തരവുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നാണ് പരാതി.

നിറം മാറ്റാന്‍ തയ്യാറാണെന്നും ഇതിന് സമയം അനുവദിക്കണമെന്നും കോണ്‍ട്രാക്ട് കാര്യേജ് ഉടമകള്‍ ഗതാഗത മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിലെ കേസില്‍ സംഘടന കക്ഷി ചേര്‍ന്നെങ്കിലും അവിടെ നിന്നും അനുകൂല തീരുമാനമുണ്ടായില്ല.
