
ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഏതെന്ന് വ്യക്തമാക്കുന്ന പാസ്പോര്‍ട്ട് പവര്‍ ഇന്‍ഡക്‌സിൻ്റെ പുതിയ വിവരങ്ങള്‍ പുറത്ത്. യു.എ.ഇയാണ് ലോക രാജ്യങ്ങളില്‍ ഒന്നാമതെത്തിയത്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാണ്ട്സ് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളെ മറികടന്നാണ് യു.എ.ഇ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
വര്‍ഷങ്ങളോളം പാസ്പോര്‍ട്ട് ഇന്‍ഡക്‌സ് സൂചികയില്‍ നെതര്‍ലാണ്ട്സ് പാസ്പോര്‍ട്ട് ആയിരുന്നു ഒന്നാം സ്ഥാനത്ത്. യു.എ.ഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് ലോകത്തെ 180 രാജ്യങ്ങള്‍ എളുപ്പത്തില്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. ഇതില്‍ 131 രാജ്യങ്ങളില്‍ മുന്‍കൂട്ടി വിസ നേടാതെയും 49 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ നേടിയും പ്രവേശിക്കാന്‍ കഴിയും.
ലോകത്തേ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുള്ള രാജ്യങ്ങളുടെ സൂചികയില്‍ ജര്‍മനി, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാണ്ട്സ് എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഈ അഞ്ചു രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളും ഉപയോഗിച്ച് മുന്‍കൂര്‍ വിസയില്ലാതെയും ഓണ്‍ അറൈവല്‍ വിസ നേടിയും 178 രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കും.

അഞ്ച് രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. സ്വീഡന്‍, ഫിന്‍ലാണ്ട്, ലക്‌സംബര്‍ഗ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലാണ്ട് എന്നീ രാജ്യങ്ങളാണിവ. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് 177 രാജ്യങ്ങളില്‍ മുന്‍കൂട്ടി വിസ നേടാതെയും ഓണ്‍ അറൈവല്‍ വിസയും നേടി പ്രവേശിക്കാന്‍ കഴിയും.
ശക്തമായ പാസ്‌പോര്‍ട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യക്ക് 68-ാം സ്ഥാനമാണ്. ഗള്‍ഫ് രാജ്യങ്ങളായ ഖത്തര്‍ 44ാം സ്ഥാനത്തും കുവൈറ്റ് 45ാം സ്ഥാനത്തും സൗദി അറേബ്യയും ബഹ്റൈനും 47ാം സ്ഥാനത്തും ഒമാന്‍ 49ാം സ്ഥാനത്തുമെത്തി. സിറിയ ആണ് പാസ്പോര്‍ട്ട് പവര്‍ ഇന്‍ഡക്‌സില്‍ ഏറ്റവും പിന്നില്‍. സിറിയക്ക് തൊട്ടുമുന്നിലായി അഫ്‌ഗാനിസ്ഥാനും ഇറാഖുമാണ് ഉള്ളത്.
