
പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള ചർച്ചയിലാണ് മോദിയുടെ പരാമർശം. ബി.ജെ.പി ഭരണത്തിൽ രാജ്യം അഴിമതി മുക്തമായെന്നും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്നും പറഞ്ഞ മോദി യു.പി.എ കാലത്ത് ഭീകരാക്രമണങ്ങളും അഴിമതിയും മാത്രമാണ് നടന്നതെന്നും കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയെ പേരെടുത്ത് പറയാതെ കടന്നാക്രമിച്ച മോദി രാഹുൽ രാഷ്ട്രപതിയെ വരെ അപമാനിച്ചു സംസാരിച്ചെന്ന് കുറ്റപ്പെടുത്തി. പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിക്കെതിരെ പേരെടുത്ത് പറയാതെ മോദി വിമർശനം ഉന്നയിച്ചു. ലോക്സഭയിലെ പ്രതികരണത്തിലൂടെ ചിലരുടെ മനോനില വ്യക്തമായെന്ന് മോദി പറഞ്ഞു. ഈ വലിയ നേതാവ് രാഷ്ട്രപതിയെ പോലും അപമാനിച്ചു. എന്താണ് ഇദ്ദേഹത്തിൻ്റെ വിചാരം? ഇത്തരം പ്രതികരണത്തിലൂടെ അദ്ദേഹം സ്വയം വെളിപ്പെട്ടു. പ്രതിപക്ഷത്ത് നിന്നും സംസാരിച്ച ഒരാൾ പോലും രാഷ്ട്രപതിയുടെ പ്രസംഗത്തെ പരാമർശിച്ചില്ല. വെറുപ്പിൻ്റെ രാഷ്ട്രീയമാണ് പുറത്ത് വന്നത്.

പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയപ്പോൾ പ്രതിപക്ഷം കനത്ത മുദ്രാവാക്യങ്ങളുമായി പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. ബി.ആർ.എസ് അംഗങ്ങൾ ആദ്യം തന്നെ പ്രസംഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പിന്നാലെ കോൺഗ്രസ് അംഗങ്ങളും സഭവിട്ടു. പ്രസംഗം ബഹിഷ്കരിക്കുന്നതിൽ പ്രതിപക്ഷ നിരയിൽ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഡി.എം.കെ, എൻ.സി.പി, തൃണമൂൽ എം.പിമാർ സഭയിൽ തുടർന്നു. അദാനി വിവാദത്തിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം.
