‘അവര്‍ മതത്തെ ആയുധമാക്കി’; മകന് പിന്നാലെ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

You are currently viewing ‘അവര്‍ മതത്തെ ആയുധമാക്കി’; മകന് പിന്നാലെ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ചെന്നൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തങ്ങളുടെ എല്ലാ കുറവുകളും മറയ്ക്കാന്‍ അവര്‍ മതത്തെ ആയുധമാക്കി ഇരിക്കുകയാണ് എന്ന് എം.കെ സ്റ്റാലിന്‍ ആരോപിച്ചു. തമിഴ്‌നാടിൻ്റെ പോഡ് കാസ്റ്റ് പരമ്പരായ ‘സ്പീക്കിംഗ് ഫോര്‍ ഇന്ത്യ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

‘അവര്‍ ജനങ്ങളുടെ മതവികാരത്തെ ആളിക്കത്തിക്കുകയും തീവ്രതയോടെ ആഞ്ഞടിക്കുകയും ചെയ്യുന്നു,’ സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്തിൻ്റെ ഐക്യം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. മണിപ്പൂരില്‍ ആളിക്കത്തിയ വിഭാഗീയതയില്‍ സംസ്ഥാനം കത്തിക്കരിഞ്ഞു,

ഹരിയാനയിലെ മതഭ്രാന്ത് നിരപരാധികളുടെ ജീവനും സ്വത്തും അപഹരിച്ചുവെന്നും, മണിപ്പൂരിലെയും ഹരിയാനയിലെയും വിഷയം ഉന്നയിച്ച സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തിനും ഫെഡറലിസത്തിനും ജനാധിപത്യത്തിനും ഭീഷണിയുണ്ടായപ്പോഴെല്ലാം ഡി.എം.കെ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024ലെ തെരഞ്ഞെടുപ്പില്‍ ആരാണ് അധികാരത്തില്‍ വരേണ്ടത് എന്നതിലുപരി ആര് അധികാരത്തില്‍ വരരുത് എന്നതിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു. പൊതുമേഖലയെ കോർപ്പറേറ്റുകൾക്ക് കൈമാറാൻ ബി.ജെ.പി അധികാരം ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സനാതന ധര്‍മ്മം നിര്‍മാര്‍ജനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിൻ്റെ പരാമര്‍ശം വിവാദമായതിന് തൊട്ടുപിന്നാലെയാണ് സ്റ്റാലിൻ്റെ പരാമര്‍ശം. ”ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ, ഇവയെല്ലാം നമുക്ക് എതിര്‍ക്കാനാവില്ല, നിര്‍മാര്‍ജനെ ചെയ്യാനേ കഴിയൂ. അങ്ങനെയാണ് സനാതനവും.

എതിര്‍ക്കുന്നതിന് പകരം ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്, അതാണ് നമ്മുടെ ആദ്യ ദൗത്യം”, എന്നാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. ഉദയനിധി സ്റ്റാലിൻ്റെ പരാമര്‍ശത്തെ ചൊല്ലി വിവാദം ശക്തമായി ഇരിക്കുകയാണ്. പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പിയും രംഗത്തുവന്നു. വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ‘ഇന്ത്യ’ മുന്നണിയുടെ മുംബൈ യോഗത്തിൻ്റെ തീരുമാനം ആണോ ഇതെന്നും ബി.ജെ.പി നേതാവ് അമിത് മാളവ്യ ചോദിച്ചു.

എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഉദയനിധി പ്രതികരിച്ചു. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ജാതിയുടെയും മതത്തിൻ്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധര്‍മ്മമെന്നും ഉദയനിധി വിശദീകരിച്ചു. ബി.ജെ.പിയുടെ പതിവ് ഭീഷണിക്ക്‌ മുന്നില്‍ മുട്ടുമടക്കില്ല, പറഞ്ഞതില്‍ നിന്നും പുറകോട്ടില്ലെന്നും ഉദയനിധി വ്യക്തമാക്കി.

”ഇതിൻ്റെ പേരില്‍ നിയമനടപടി നേരിടാന്‍ തയ്യാറാണ്. ഇത്തരം പതിവ് കാവി ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ല. പെരിയാര്‍, അണ്ണ, കലൈഞ്ജര്‍ എന്നിവരുടെ അനുയായികളാണ് ഞങ്ങള്‍. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമര്‍ത്ഥമായ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ സാമൂഹിക നീതി ഉയര്‍ത്തിപ്പിടിക്കാനും സമത്വ സമൂഹം സ്ഥാപിക്കാനും എന്നേക്കും ഞങ്ങള്‍ പോരാടും”, ഉദയനിധി സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഉദയനിധി സ്റ്റാലിൻ്റെ പരാമര്‍ശം. ‘സനാതന ഉന്മൂലന സമ്മേളനം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉദയനിധി.

0Shares