
റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച ടി.വി. സ്‌ക്രീനില്‍ പരസ്യത്തിനു പകരമായി പ്രത്യക്ഷപ്പെട്ടത് അശ്ലീല ദൃശ്യങ്ങൾ. ബിഹാറിലെ പട്‌ന റെയില്‍വേസ്റ്റേഷനിലാണ് സംഭവം. ആളുകള്‍ തിങ്ങി നിറഞ്ഞിരുന്ന സ്റ്റേഷനിൽ ഞായറാഴ്ച രാവിലെ 9.30-നാണ് മൂന്നുമിനിറ്റോളം നീണ്ടുനിന്ന അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്. സംഭവത്തില്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നിവര്‍ക്ക് യാത്രക്കാര്‍ പരാതി നല്‍കി.
എന്നാൽ ജി.ആര്‍.പി. വിഭാഗം പരാതിയില്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. അതേസമയം ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ റെയില്‍വേ പരസ്യത്തിൻ്റെ കരാറുകാരായ ദത്ത കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് പോണ്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു.

പിന്നാലെ ദത്ത കമ്യൂണിക്കേഷനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ദത്തയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയും ഏജന്‍സിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ദത്തയില്‍നിന്ന് പിഴയും ഈടാക്കും.
