
കര്‍ണാടക പോലീസിനെതിരായ ഹര്‍ജിയില്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ കര്‍ണാടക പോലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
കേരളത്തിലേക്ക് വരാന്‍ അനുമതി ലഭിച്ചിട്ടും ഈ പണം മദനിക്ക് വെല്ലുവിളിയായിരുന്നു. കേരളത്തിലേക്ക് വരാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്. ആ സമയത്ത് തന്നെ കര്‍ണാടക പോലീസ് സുരക്ഷയൊരുക്കണമെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി വെച്ചിരുന്നു. സുരക്ഷയ്ക്കുള്ള ചെലവ് മദനിയില്‍ നിന്ന് ഈടാക്കാനുമായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

തുടര്‍ന്ന് കര്‍ണാടക പോലീസ് ഒരു സമിതിയെ നിയോഗിച്ച് സുരക്ഷ വിലയിരുത്തി. എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേക്ക് യാത്ര ചെയ്ത് എത്ര ചെലവ് വരുമെന്നത് പരിശോധിച്ചു. ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സമിതി സുരക്ഷാ ചെലവിനായി 20 ലക്ഷം വേണമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
ഇത്രയും പണം പ്രതിമാസം നല്‍കാനാവില്ലെന്ന് മദനി ചൂണ്ടിക്കാട്ടി. മദനിക്ക് കേരളത്തില്‍ നില്‍ക്കാനുള്ള കാലത്തേക്ക് ആകെ ചെലവായി 55 ലക്ഷം രൂപയോളമാണ് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്. ഇതിനെതിരായ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
