
മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കോണ്‍ഗ്രസിൻ്റെ നേതൃത്വത്തില്‍ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയാണ് കോടതി സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജി പിന്‍വലിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പ്രതിപക്ഷത്തിന് ശക്തമായ പ്രഹരമാണ് കോടതി നടപടി. സര്‍ക്കാര്‍ നടത്തുന്ന കൂട്ട അറസ്റ്റുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഏകാധിപത്യ സൂചനകളാണെന്നും കേസ് വാദിച്ച കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ ഇടം ചുരുങ്ങിയെന്ന് പറയുമ്പോള്‍ തന്നെ അതിനുള്ള പരിഹാരവും അതേ ഇടത്തിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

കോടതിയിലല്ല, രാഷ്ട്രീയ ഇടത്തിലാണ് പരിഹാരമെന്നും ജഡ്ജിമാര്‍ നിരീക്ഷിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്ക് സാധാരണക്കാരുടെ അതേ പരിരക്ഷയേ രാജ്യത്തുള്ളെന്നും പൊതുവായ മാനദണ്ഡം ഉണ്ടാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നേതാക്കളുടെ വ്യക്തിപരമായ പരാതി പരിഗണിക്കാന്‍ തയാറാണെന്നും കോടതി പറഞ്ഞു. വിവിധ പ്രതിപക്ഷ കക്ഷി നേതാക്കന്‍മാര്‍ ഇ.ഡി, സി.ബി.ഐ റഡാറില്‍ പെട്ടതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി കോടതിയെ സമീപിച്ചിരുന്നത്
