
തിരുവനന്തപുരം: എല്ലാവർക്കും എ.പ്ലസ് എന്ന ആക്ഷേപം ഒഴിവാക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി എട്ടാം ക്ലാസ് മുതൽ പരീക്ഷകൾ കർശനമാക്കും. ഈ വർഷം മുതൽ എട്ടാം ക്ലാസിൽ ഓൾപാസ് നിർത്തലാക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ കോൺക്ലേവിൻ്റെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. കുട്ടികൾ ഒമ്പതിലേക്ക് കടക്കാൻ മിനിമം മാർക്ക് നിർബന്ധം. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും.
വാരിക്കോരി മാർക്ക് നൽകുന്നതും എല്ലാവർക്കും എപ്ലസ് ലഭിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന് തലവേദന സൃഷ്ടിക്കുകയാണ്. പോരാത്തതിന് ആക്ഷേപങ്ങൾ വേറെയും. എല്ലാവർക്കും A+ ലഭിക്കുന്നത് വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്ന ആക്ഷേപം വ്യാപകമായതോടെയാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചത്. ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. തീരുമാനം കുട്ടികളുടെ പഠനനിലവാരം ഉയർത്തും എന്നാണ് കരുതുന്നത്. എന്നാൽ എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾ വിയർക്കും എന്നതിൽ സംശയമില്ല. തോൽക്കുന്ന കുട്ടികളുടെ മാനസിക നില മനസ്സിലാക്കി ചേർത്തുപിടിക്കാനും കൂടുതൽ ശ്രദ്ധയോടെ അവരെ മുന്നോട്ട് നയിക്കാനും അദ്ധ്യാപകർ തയ്യാറാവണം.
