
ജയ്പൂർ(രാജസ്ഥാൻ): ജയ്പൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള സവായ് മാൻ സിംഗ് (SMS) ആശുപത്രിയിലെ ട്രോമ ഐ.സി.യുവിൽ ഞായറാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ ആറ് രോഗികൾ വെന്തു മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ 2 സ്ത്രീകൾ ഉൾപ്പെടുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്ത കാരണം എന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ച പോലീസ് ആശുപത്രിയിൽ ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ തുടരുകയാണ്. സംഭവത്തിൽ ജയ്പൂർ പോലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
