
എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പുപറഞ്ഞ് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. പരാമര്‍ശങ്ങളില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നുവെന്ന് പറഞ്ഞ ഷാരിസ് തൻ്റെ രാഷ്ട്രീയവും മതവും നിലപാടുകളുമെല്ലാം തികച്ചും വ്യക്തിപരമാണെന്നും വ്യക്തമാക്കി.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവാദങ്ങളോട് ഷാരിസ് പ്രതികരിച്ചത്. ”വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ‘കല, സര്‍ഗം, സംസ്‌കാരം’ എന്ന ചര്‍ച്ചയിലെ എൻ്റെ വാക്കുകളില്‍ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബുമായി ബന്ധപ്പെട്ട പരാമര്‍ശം.
എൻ്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയും മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. എൻ്റെ രാഷ്ട്രീയവും എന്റെൻ്റെ മതവും എൻ്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതില്‍ തുടരും-ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഷാരിസ് വ്യക്തമാക്കി.

എം.എസ്.എഫിൻ്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെ ചില സുഹൃത്തുക്കള്‍ നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നാണ് ചടങ്ങില്‍ ഷാരിസ് വെളിപ്പെടുത്തിയത്. എന്നാല്‍, എം.എസ്.എഫ് പരിപാടിക്കു പോയിട്ട് അവാര്‍ഡ് നിഷേധിക്കുകയാണെങ്കില്‍ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, നേരത്തെ എസ്.ഡി.പി.ഐയുടെയും ഫ്രറ്റേണിറ്റിയുടെയും പരിപാടികളിലേക്കു തന്നെ ക്ഷണിച്ചിരുന്നെങ്കിലും താന്‍ ക്ഷണം സ്വീകരിച്ചില്ല. പേരിലെ മുഹമ്മദ് ആണ് അവര്‍ക്ക് വേണ്ടിയിരുന്നതെന്നും സംസാരത്തില്‍ ഷാരിസ് ആരോപിച്ചിരുന്നു.
