
കണ്ണൂർ: എസ് എഫ് ഐ – കെ എസ് യു സംഘർഷത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കെ.എസ്.യു പ്രവർത്തകൻ മുഹമ്മദ് റിബിൻ്റെ പരാതിയിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും എസ്എഫ്ഐ പ്രവർത്തകൻ ആഷിക്കിൻ്റെ പരാതിയിൽ 6 കെ എസ് യു പ്രവർത്തകർക്ക് എതിരെയുമാണ് കേസെടുത്തത്. പരാതി നൽകിയ ഇരുവരും സംഘർഷത്തിൽ പരിക്കേറ്റ ചികിത്സയിലാണ്. അതേസമയം പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് 17 എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ മുഴുവൻ രാഷ്ട്രീയ സംഘടനകളെയും ഉൾപ്പെടുത്തി പോലീസ് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് കെഎസ്‌യു ജില്ലയിൽ ഇന്ന് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും പഠിപ്പു മുടക്കുമെന്നാണ് പറയുന്നത്. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും തയ്യാറെടുക്കുകയാണ്. ക്യാമ്പസിൽ കെ എസ് യു കൊടികെട്ടിയതുമായ വിഷയമാണ് എസ്എഫ്ഐയെ ചൊടിപ്പിച്ചത്. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് ലാത്തി വീശിയാണ് സംഘർഷം നിയന്ത്രിച്ചത്. അക്രമത്തെ തുടർന്ന് ഐടിഐ ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റാണ് കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ് റിബിൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കലാലയ രാഷ്ട്രീയം ആവശ്യമോ.? ഒരുപാട് കുടുംബമാണ് ഇതുമായി ബന്ധപ്പെട്ട് കണ്ണീരിലാകുന്നത്.
