
വനം വകുപ്പിൻ്റെ പരിചരണത്തിൽ കഴിയുന്ന പിടി സെവൻ എന്ന ധോണി ആനയുടെ ശരീരത്തിൽ പെല്ലറ്റുകൾ തറച്ച പാടുകൾ കണ്ടെത്തി. വനം വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുവെടിവച്ച ശേഷം നടത്തിയ പരിശോധനയിലാണ് ആനയുടെ ശരീരത്തിൽ പെല്ലെറ്റുകൾ തറച്ച പാടുകൾ കണ്ടെത്തിയത്. വിദഗ്ധർ എത്തി നടത്തിയ പരിശോധനയിലാണ് ആനയുടെ ശരീരത്തിൽ വെടിയേറ്റ പാടുകൾ കണ്ടെത്തിയത്.
റബ്ബർ ബുള്ളറ്റുകളേറ്റ പാടുകൾക്കൊപ്പം എയർഗണിലിൽ നിന്നുള്ള പെല്ലറ്റുകളും കണ്ടെത്തിയതായാണ് വിവരം. നിലവിൽ വനം വകുപ്പിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ധോണി. അതേസമയം എയർഗൺ ഉപയോഗിച്ച് ആനയെ വെടിവെച്ചത് ഗുരുതര തെറ്റാണെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പ്രതികരിച്ചു. വന്യജീവികളെ പ്രകോപിപ്പിച്ചാൽ പ്രതികാരബുദ്ധിയോടെ അവ പ്രതികരിക്കുമെന്നും ആന പൂർണാരോഗ്യത്തോടെ തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കൊമ്പനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചെന്ന വാദം ധോണിയിലെ കർഷകർ പൂർണ്ണമായി തളളി. ആർ.ആർ.ടി സംഘം നൽകിയ പടക്കങ്ങൾ ഉപയോഗിച്ചാണ് തങ്ങൾ കൊമ്പനെ ഓടിക്കാറെന്ന് നാട്ടുകാർ പറഞ്ഞു. ഇനിയും കൂടിനോട് പൂർണ്ണമായി ഇണങ്ങിയിട്ടില്ലാത്ത ധോണി കൂട് മറികടക്കാനുളള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. മദപ്പാടിൻ്റെ കാലമായതിനാൽ കൂടുമായി ഇണങ്ങാൻ സമയമെടുക്കുമെന്നാണ് കൊമ്പനെ പരിപാലിക്കുന്നവർ പറയുന്നത്.
