സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധം; ഗവർണർക്കെതിരെ കേരള സർവകലാശാല, പ്രമേയം പാസാക്കി

You are currently viewing സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധം; ഗവർണർക്കെതിരെ കേരള സർവകലാശാല, പ്രമേയം പാസാക്കി

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി. ഗവർണർ രൂപീകരിച്ച നിലവിലെ സെർച്ച് കമ്മിറ്റി പിൻവലിക്കണം എന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. സർവകലാശാല പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകി.

യു.ജി.സിയുടെ പ്രതിനിധി, ചാൻസലര്‍ പ്രതിനിധി എന്നിങ്ങനെ രണ്ടംഗ സെർച്ച് കമ്മിറ്റിയാണ് ഗവർണർ രൂപീകരിച്ചത്. എന്നാൽ ഇതിൽ സർവകലാശാലയുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഗവർണറുടെ നടപടി സർവകലാശാലയുടെ നിയമ ലംഘനമാണെന്നാണ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നത്. സർവകലാശാലയുടെ 1974ലെ നിയമങ്ങളുടെ 10(1)ൻ്റെ നഗ്നമായ ലംഘനമാണ് ഇതെന്നും സെനറ്റ് ചൂണ്ടിക്കാട്ടുന്നു.

സി.പി.എം പ്രതിനിധിയായ മുതിർന്ന സെനറ്റ് അംഗം ബാബുജാൻ ആയിരുന്നു പ്രമേയം അവതരിപ്പിച്ചത്. സെനറ്റ് യോഗത്തിൽ പ്രമേയത്തെ പ്രതിപക്ഷം എതിര്‍ത്തപ്പോൾ വി.സി മൗനം പാലിച്ചു.

“സർവകലാശാല നിയമം അനുസരിച്ച് മൂന്ന് പേരടങ്ങിയ സെർച്ച് കമ്മിറ്റിയെയാണ് നിയമിക്കേണ്ടത്. എന്നാൽ രണ്ടുപേരെ മാത്രം വെച്ചാണ് ചാന്‍സലര്‍ സെർച്ച് കമ്മിറ്റി ഉണ്ടായിക്കിയിരിക്കുന്നത്. ഇത് നിയമപരമായി നിലനിൽക്കുന്നതല്ല” ബാബുജാൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല വി.സിയെ കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർട്ടി അംഗത്തെ പോലെയാണ് വി.സി പെരുമാറുന്നതെന്ന് ഗവർണർ ആരോപിച്ചു. പദവിക്ക് യോജിച്ച രീതിയിലല്ല പ്രവർത്തനമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വി.സിയുടെ നടപടികള്‍ ലജ്ജാകരമാണ്. സര്‍വകലാശാലയിലെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ എല്ലാ നിയമനങ്ങളും അന്വേഷിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അധികാരത്തിലിരിക്കുന്നവരുടെ പ്രീതി പിടിച്ചുപറ്റാനാണ് കണ്ണൂര്‍ വി.സി ശ്രമിച്ചത്. ഇതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം. സംസ്ഥാനത്തെ സര്‍വകലാ ശാലകളിലെ എല്ലാ ബന്ധു നിയമനങ്ങളെപ്പറ്റിയും അന്വേഷിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് തനിക്ക് ലഭിച്ചത്. സര്‍കലാശാലകള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. നിയമപരമായും ധാര്‍മ്മികമായും ശരിയായ രീതിയിലല്ല പ്രവര്‍ത്തനം. ഇത് അനുവദിക്കാനാവില്ല. ഇത്തരം പ്രവര്‍ത്തനം മൂലമാണ് സംസ്ഥാനത്തെ മിടുക്കരായ പല വിദ്യാര്‍ത്ഥികളും പുറത്തെ സര്‍വകലാശാലകളിലേക്ക് പോകുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

അതേസമയം കണ്ണൂർ സർവകലാശാല നിയമനത്തിൽ പ്രിയ വർഗീസിനെതിരെ വീണ്ടും പരാതി. എഫ്.ഡി.പി കാലയളവിൽ ചട്ടലംഘനം നടന്നതായാണ് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ്‌ അസോസിസേഷൻ ആരോപിക്കുന്നത്. എഫ്.ഡി.പി കാലയളവ് പൂർത്തിയായ ശേഷം അഞ്ച് വർഷം മാതൃസ്ഥാപനത്തിൽ ജോലിചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ആരോപണം. ഗവേഷണ കാലയളവിലെ ശമ്പളം തിരിച്ചു പിടിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.ടി.എ, യു,ജി,സിയെ സമീപിക്കും.

0Shares