
സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന് കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണം സംബന്ധിച്ച തീരുമാനം ഉണ്ടായത്.
അടുത്ത രണ്ട് ഞായറാഴ്ചകളിലേക്കാണ് ഇപ്പോൾ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന് അവശ്യ സർവീസുകൾക്കു മാത്രമായിരിക്കും അനുമതി. നേരത്തെ രാത്രികാല കർഫ്യൂവും പൂർണമായ വാരാന്ത്യ ലോക്ഡൗണും സർക്കാരിൻ്റെ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, രാത്രികാല കർഫ്യൂ വേണ്ടത്ര ഫലപ്രദമല്ലെന്ന് വിലയിരുത്തി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ലോക്ഡൌണിനു സമാനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഓരോ ജില്ലകളിലെയും ക്ലസ്റ്ററുകളിൽ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജില്ലകളിലെ രോഗവ്യാപനം തടയാൻ സോണുകളായി തിരിക്കും. ഇവിടങ്ങളിലെ നിയന്ത്രണം ജില്ലാ ഭരണകൂടം തീരുമാനിക്കും. 23, 30 തീയതികളിലാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.
സ്കൂളുകൾ പൂർണമായും അടയ്ക്കാനും തീരുമാനമായി.10, 11, 12 ക്ലാസുകളും നാളെ മുതൽ അടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലായതിനാൽ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്.ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കം എല്ലാ മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.
