
കവി പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ. 12 വർഷങ്ങൾക്ക് ശേഷമാണ് പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. തനിക്കിത് സന്തോഷകരവും അഭിമാനകരവുമായ നിമിഷമാണെന്നും സരസ്വതി സമ്മാൻ മലയാളത്തിലേക്ക് എത്തിയതിൽ താൻ മാധ്യമമായതിൽ അഭിമാനമുണ്ടെന്നും കവി പ്രഭാവർമ പ്രതികരിച്ചു.
മലയാള സാഹിത്യത്തിന് ഇനിയുമേറെ സംഭാവനകൾ നൽകാൻ പ്രഭാവർമ്മയ്ക്ക് സാധിക്കട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു. രാജ്യത്തെ ഉന്നത സാഹിത്യ പുരസ്‌കാങ്ങളിൽ ഒന്നായ സരസ്വതി സമ്മാൻ ലഭിച്ച കവി പ്രഭാവർമ്മയ്ക്ക് അഭിനനന്ദനങ്ങൾ. ‘രൗദ്ര സാത്വികം’ എന്ന കൃതിയാണ് ബഹുമതിയ്ക്ക് അർഹമായത്.
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്.

സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്‌കാരമായി സരസ്വതി സമ്മാൻ കണക്കാക്കപ്പെടുന്നു. 15 ലക്ഷം ഇന്ത്യൻ രൂപയും സമ്മാനഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
നൂറ്റാണ്ടിൻ്റെ കവി എന്നറിയപ്പെടുന്ന ഹരിവംശ്‌റായി ബച്ചനാണ് ഈ പുരസ്‌കാരം ആദ്യമായി ലഭിച്ചത്. 1995ൽ ബാലാമണിയമ്മ, 2005ൽ കെ.അയ്യപ്പപ്പണിക്കർ, 2012ൽ സുഗതകുമാരി എന്നിവരാണ് ഇതിന് മുമ്പ് സരസ്വതി സമ്മാൻ ലഭിച്ച മലയാള കവികൾ.
