
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ മുൻ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള മലക്കം മറിച്ചിലാണ് സർക്കാർ നടത്തുന്നത്. വിശ്വാസികൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനായി ഈ തീരുമാനം കൈക്കൊള്ളണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം എടുത്തിരുന്നു. ഇതോടെയാണ് സിപിഐഎം നയിക്കുന്ന സർക്കാർ നിലപാടിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടും. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കോടതിയിൽ സർക്കാർ നിലപാട് വ്യക്തമാക്കുക. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ൽ വി എസ് അച്യുതാനന്ദൻ്റെ നേതൃത്വത്തിലുള്ള സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ ഇതിനെ എതിർത്തെങ്കിലും 2018ൽ പിണറായി വിജയൻ സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചത്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, സംസ്ഥാന സർക്കാർ നിലപാട് മാറ്റുകയാണ്. കോടതി നടപടിക്കായി കാത്തിരിക്കുകയാണ് വിശ്വാസികൾ.
