മനുഷ്യശരീരത്തിന് താങ്ങാനാകില്ല; വമ്പന്‍ മൃഗങ്ങളെ ഒന്നിച്ച്‌ കൊല്ലാന്‍ ശേഷി, 400,000 വര്‍ഷം പഴക്കമുള്ള വൈറസിനെ റഷ്യ പുനരുജ്ജീവിപ്പിക്കുന്നു, തീകൊണ്ടുള്ള കളിയാണെന്ന് ശാസ്ത്രജ്ഞര്‍

You are currently viewing മനുഷ്യശരീരത്തിന് താങ്ങാനാകില്ല; വമ്പന്‍ മൃഗങ്ങളെ ഒന്നിച്ച്‌ കൊല്ലാന്‍ ശേഷി, 400,000 വര്‍ഷം പഴക്കമുള്ള വൈറസിനെ റഷ്യ പുനരുജ്ജീവിപ്പിക്കുന്നു, തീകൊണ്ടുള്ള കളിയാണെന്ന് ശാസ്ത്രജ്ഞര്‍

മോസ്കോ: റഷ്യയില്‍ കണ്ടെത്തിയ 400,000 വര്‍ഷം പഴക്കമുള്ള വൈറസിനെ പുനരുജ്ജീവിപ്പിക്കുന്നു. സൈബീരിയന്‍ നഗരമായ നോവോസി ബിര്‍സ്കിലെ ബയോവെപ്പണ്‍ ലാബാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഈ വൈറസ് മൂലമാണ് മാമോത്തുകളുടെയും പുരാതന കാണ്ടാമൃഗങ്ങളുടെയും നിലനില്‍പ്പ് ഹിമയുഗത്തില്‍ അവസാനിച്ചതെന്ന് ഈ ലാബിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

റഷ്യയിലെ സൈബീരിയ മേഖലയിലെ പെർമാഫ്രോസ്റ്റിൽ നിന്ന് ശേഖരിച്ച പുരാതന സാമ്പിളുകൾ യൂറോപ്യൻ ഗവേഷകർ പരിശോധിച്ചപ്പോൾ 13 പുതിയ രോഗകാരികളെ പുനരുജ്ജീവിപ്പിക്കുകയും സ്വഭാവ സവിശേഷതകൾ നൽകുകയും ചെയ്തു. അവയെ ‘സോംബി വൈറസുകൾ’ എന്ന് അവർ വിശേഷിപ്പിച്ചു. തണുത്തുറഞ്ഞ നിലത്ത് കുടുങ്ങിപ്പോയ നിരവധി സഹസ്രാബ്ദങ്ങൾ ചെലവഴിച്ചിട്ടും അവ പകർച്ചവ്യാധിയായി തുടരുന്നതായി അവർ കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം മൂലം പുരാതന പെർമാഫ്രോസ്റ്റ് ഉരുകുന്നത് മനുഷ്യർക്ക് ഒരു പുതിയ ഭീഷണി ഉയർത്തിയേക്കാം.

ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചത്ത മാമോത്തുകളുടെയും കാണ്ടാമൃഗങ്ങളുടെയും മൃതദേഹങ്ങള്‍ റഷ്യയിലെ ‘യാകുടിയ’ എന്ന സ്ഥലത്ത് കണ്ടെത്തിയിരുന്നു. ഈ സ്ഥലത്തെ താപനില മൈനസ് 55 ഡിഗ്രിയില്‍ താഴെയാണ്. ഗവേഷണത്തിനിടെ, ശാസ്ത്രജ്ഞര്‍ മാമോത്തിൻ്റെ ജൈവാവശിഷ്ടത്തില്‍ നിന്നാണ് ഈ അപകടകരമായ വൈറസ് കണ്ടെത്തിയത്.

ഈ വൈറസുകള്‍ ഹിമയുഗത്തില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കിയതായി വിശ്വസിക്കപ്പെടുന്നു. നൂറുകണക്കിന് വലിയ മൃഗങ്ങളെ ഒരുമിച്ച്‌ കൊല്ലാന്‍ കെല്‍പ്പുള്ളവയാണിവ. സൈബീരിയയിലെ നോവോസിബിര്‍സ്കില്‍ റഷ്യ സജ്ജമാക്കിയിരിക്കുന്ന ജൈവായുധ ലാബ് ‘വെക്ടര്‍ സ്റ്റേറ്റ് റിസര്‍ച്ച്‌ സെൻ്റെര്‍ ഓഫ് വൈറോളജി’ എന്നാണ് അറിയപ്പെടുന്നത്. ലാബിലെ ശാസ്ത്രജ്ഞര്‍ ഈ വൈറസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഹിമയുഗത്തില്‍ മാമോത്തുകളുടെയും പ്രാചീന കാണ്ടാമൃഗങ്ങളുടെയും മരണത്തിന് കാരണമായത് ഈ വൈറസാണെന്ന് ഗവേഷണ ശാസ്ത്രജ്ഞര്‍ പറയുന്നു.

അത്തരമൊരു സാഹചര്യത്തില്‍, അപകടകരമായ ഈ പകര്‍ച്ചവ്യാധിയെ കുറിച്ച്‌ പഠിക്കാന്‍ മാത്രമാണ് ഇതിനെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായം സ്വീകരിച്ചാണ് ഓരോ രാജ്യവും ഇത്തരത്തിലുള്ള ഗവേഷണം നടത്തുന്നത്.

എന്നാല്‍ യുദ്ധം ആരംഭിച്ചതുമുതല്‍, ലോകത്തിൻ്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ റഷ്യന്‍ ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ടിട്ടില്ല. റഷ്യയുടെ ലാബില്‍ ഈ വൈറസിനെ പുനരുജ്ജീവിപ്പിച്ചാല്‍ ഇതിനെ ജൈവായുധമാക്കാന്‍ കഴിയുമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കപ്പെടുന്നുണ്ട്.

വൈറസ് എങ്ങനെയെങ്കിലും ലാബില്‍ നിന്ന് പുറത്തുകടന്നാല്‍ ലോകത്ത് മറ്റൊരു മഹാമാരി ഉണ്ടായേക്കാമെന്നും ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ബയോസെക്യൂരിറ്റി വിദഗ്ധന്‍ ഫിലിപ്പ ലാറ്റ്‌ജോസ് മുന്നറിയിപ്പ് നല്‍കി. ഇത് അത്യന്തം അപകടകരമാണെന്നും തീയുമായി കളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ ശരീരത്തിന് സഹിക്കാന്‍ പറ്റാത്തത്ര ശക്തമാണ് ഈ വൈറസ്. അതുകൊണ്ട് തന്നെ റഷ്യ നടത്തുന്ന ഈ ഗവേഷണം അത്യന്തം അപകടകരമാണെന്ന് ഫ്രാന്‍സിലെ എയ്‌ക്‌സ്- മാര്‍സെയ്‌ലെ യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ സെൻ്റെര്‍ ഓഫ് സയന്റിഫിക് റിസര്‍ച്ചിലെ പ്രൊഫസര്‍ ജീന്‍ മൈക്കല്‍ ക്ലേവറി പറഞ്ഞു.

ഈ വൈറസിലൂടെയാണ് അണുബാധ പടരുന്നതെങ്കില്‍ മനുഷ്യ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിന് അതിനെ ചെറുക്കാന്‍ തക്ക ശക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം, നാലുലക്ഷം വര്‍ഷം പഴക്കമുള്ള വൈറസിനെ നമ്മുടെ ശരീരം ഇതുവരെ നേരിട്ടിട്ടില്ല. ഇത് മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ മാരകമായ പകര്‍ച്ചവ്യാധി പടര്‍ത്തും.

0Shares