
കാഞ്ഞങ്ങാട്: പാർലമെന്റ് മണ്ഡലത്തിൽ ഉടനീളം ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതിൽ എം.പി അഴിമതി നടത്തിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. കാഞ്ഞങ്ങാട് മാതോത്തുള്ള വസതിയിലേക്ക് നടത്തിയ മാർച്ചിൽ നിരവധിപേർ പങ്കടുത്തു. കൊവ്വൽ പള്ളിയിൽ നിന്നും ആരംഭിച്ച മാർച്ച് എം.പിയുടെ വസതിക്ക് മുന്നിൽ പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. തുടർന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം നിർവഹിച്ചു.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതിൽ അഴിമതി നടത്തിയെന്നു പറയുന്നത് അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെ ഉള്ളവരാണെന്നും അതുകൊണ്ട് പ്രതിപക്ഷ പാർട്ടികളുടെ ഒരു ആരോപണം മാത്രമായി ഇത് തള്ളിക്കളയാനാവില്ല എന്നും രജീഷ് വെള്ളാട്ട് പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് ഷാലു മാത്യു അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.

പരസ്‌പര ഭിന്നതകരണം രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കോൺഗ്രസ്സിൽ നിന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ഈ അടുത്തിടെ പാർട്ടിയിൽ നിന്നും പുറത്താക്കിയ ബാലകൃഷ്‌ണൻ പെരിയ ആരോപണം പരസ്യമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തിയത്.
